താൻ അയാളയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നിട്ടും ആക്രമണോത്സുകനായി പെരുമാറുകയായിരുന്നുവെന്നും ഓൾമോ വ്യക്തമാക്കി.
മാഡ്രിഡ്: ലോകകപ്പ് ഫൈനലിന് പിന്നാലെയുണ്ടായ അർജന്‍റീന -സ്പെയിന്‍ താരങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയിൽ അർജന്‍റീന സഹപരിശീലകൻ റോബർട്ടോ അയാളയ്ക്കെതിരെ രൂക്ഷവിമർശനവുമായി സ്പാനിഷ് മിഡ്‌ഫീൽഡർ ഡാനി ഓൾമോ. താൻ ഓൾമോയെ പിടിച്ചുതള്ളുക മാത്രമാണ് ചെയ്തതെന്നും ഇടിച്ചിട്ടില്ലെന്നുമുള്ള അയാളയുടെ വാദങ്ങളെ തള്ളിക്കളഞ്ഞ സ്പാനിഷ് താരം, അർജന്‍റീനിയൻ കോച്ച് പച്ചക്കള്ളമാണ് പറയുന്നതെന്ന് തുറന്നടിച്ചു. ഡയാരി ഡി ടെറാസ യ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്പാനിഷ് താരം വിഷയത്തിൽ തന്‍റെ അമർഷം പരസ്യമാക്കിയത്.
താൻ അയാളയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നിട്ടും ആക്രമണോത്സുകനായി പെരുമാറുകയായിരുന്നുവെന്നും ഓൾമോ വ്യക്തമാക്കി. താൻ ചെയ്ത ക്രിമിനൽ കുറ്റത്തെ ന്യായീകരിക്കാൻ വേണ്ടി എന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തിനുള്ള മറുപടിയാണെന്ന് പറഞ്ഞ് കള്ളം തിരുത്താൻ ശ്രമിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ഞാൻ അയാളോട് ഒന്നും സംസാരിച്ചിട്ടുപോലുമില്ല. തെറ്റുകൾ സംഭവിക്കാം, എന്നാൽ അത് വിനയത്തോടും മാന്യതയോടും കൂടി തുറന്നുസമ്മതിക്കാനുള്ള ധൈര്യമാണ് ഒരാളെ നിർവ്വചിക്കുന്നതെന്നും ഓള്‍മോ വ്യക്തമാക്കി.
ഫൈനൽ പോരാട്ടത്തിൽ സ്പെയിൻ 1-0 ന് അർജന്‍റീനയെ പരാജയപ്പെടുത്തി ലോകകിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുടീമുകളിലെയും താരങ്ങളും സഹപരിശീലകരും തമ്മിൽ മൈതാനത്ത് കയ്യാങ്കളിയുണ്ടായത്. അയാള ഓൾമോയുടെ കഴുത്തിന് ശക്തമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫൈനലിന് ശേഷം ഗ്രൗണ്ടിലുണ്ടായ അനാവശ്യ സംഭവവികാസങ്ങളെക്കുറിച്ച് ഫിഫ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കളിക്കാർക്കും പരിശീലകർക്കും എതിരെ കടുത്ത പിഴയും വിലക്കും അടക്കമുള്ള അച്ചടക്ക നടപടികൾ ഫിഫ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അധികസമയത്തിന്‍റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലാണ് ലാമിൻ യമാലും സംഘവും സ്പെയിന് ലോകകപ്പ് കിരീടം സമ്മാനിച്ചത്. ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്‌സലോണ താരം ഡാനി ഓൾമോ രണ്ട് അസിസ്റ്റുകളോടെ സ്പാനിഷ് മുന്നേറ്റങ്ങളുടെ ആസൂത്രകനായി മാറിയിരുന്നു.
