
സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ആഴ്‌സനല്‍, പിഎസ്ജി സൂപ്പര്‍ പോരാട്ടം നാളെ. ലീഗുകളിലെ കിരീടനേട്ടം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. അത്യുജ്വല സീസണാണ് ആഴ്‌സനലിനിത്. പ്രീമിയര്‍ ലീഗ് കിരീടമടക്കം നേടി മിന്നും ഫോമിലുള്ള ഗണ്ണേഴ്‌സ് വീണ്ടുമൊരു കിരീടം പ്രതീക്ഷിച്ചാണ് പിഎസ്ജിക്കെതിരെ ഇറങ്ങുന്നത്. ജയിക്കാനായാല്‍ ആഴ്‌സനലിന്റെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാകുമിത്. ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരാണ് പിഎസ്ജി. അതിവേഗ ആക്രമണവും കൃത്യമായ പാസുകളുമായി കളിക്കളത്തില്‍ പിഎസ്ജിയുടെ ശക്തി.
ലീഗില്‍ ആഴ്‌സനല്‍ 11 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ പിഎസ്ജിക്ക് ജയിച്ചത് പത്തെണ്ണം. 9 ക്ലീന്‍ ഷീറ്റുകളുണ്ട് ആഴ്‌സനലിന്, കൂടുതല്‍ ഗോളുകള്‍ വഴങ്ങിയത് പിഎസ്ജിയാണ്. പരിക്കുകളാണ് പിഎസ്ജി നേരിടുന്ന പ്രധാന വെല്ലുവിളി. സെമിയില്‍ കരുത്തരായ ബയണ്‍ മ്യൂണിക്കിനെ മറികടന്നാണ് പിഎസ്ജി എത്തുന്നത്. അത്ലറ്റിക്കോ മഡ്രിഡിനെ തോല്‍പ്പിച്ചാണ് ആര്‍സനല്‍ ഫൈനലില്‍ കടന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ആര്‍സനല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുന്നത്. ഈ സീസണില്‍ കളിച്ച 14 മത്സരങ്ങളിലും തോല്‍വിയറിയാതെയാണ് ആര്‍സനലിന്റെ ഫൈനല്‍ പ്രവേശം.
ആഴ്‌സനലിന്റെ ആത്മവിശ്വാസമാണോ, പിഎസിജിയുടെ കംപ്ലീറ്റ് ഗെയിമാണോ കിരീടത്തില്‍ മുത്തമിടുകയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഇംഗ്ലണ്ട് വിങ്ങര്‍ ആന്റണി ഗോര്‍ഡനെ സ്വന്തമാക്കി ബാഴ്‌സലോന. റോബര്‍ട്ട് ലെവന്റോസ്‌ക് ടീം വിട്ട ശേഷം ബാഴ്‌സയുടെ ആദ്യ വമ്പന്‍ സൈനിങ്ങാണിത്. ബാഴ്‌സയിലെത്തിയ ഗോര്‍ഡന്‍ മെഡിക്കല്‍ പരിശോധനയയ്ക്ക് വിധേയനായി. ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്നാണ് താരത്തിന്റെ വരവ്. കരിയറിലെ മികച്ച സീസണാണ് താരം ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്. എല്ലാ മത്സരങ്ങളിലുമായി ന്യൂകാസിലിനായി 17 ഗോളുകള്‍ നേടി. ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലും താരമുണ്ട്. അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസിനായും ബാഴ്‌സ ശ്രമിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!