മോശം ഫോമിലുള്ള രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി പരിശീലകന്‍ ഗൗതം ഗംഭീര്‍. രോഹിത്തിന് തന്റെ സ്വാഭാവിക ശൈലിയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും, മത്സരം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ഗംഭീര്‍ വിശ്വസിക്കുന്നു.

ലണ്ടന്‍: ഇന്ത്യന്‍ ഏകദിന ടീമിലെ സീനിയര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് തന്റെ സ്വാഭാവിക ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പരിശീലകന്‍ ഗൗതം ഗംഭീര്‍. രോഹിത്തിന്റെ ഭാവി സംബന്ധിച്ച അനാവശ്യ ചര്‍ച്ചകളിലും വിമര്‍ശനങ്ങളിലും തളരാതെ, മാനസിക സമ്മര്‍ദ്ദമില്ലാതെ കളിക്കണമെന്നാണ് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശം. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ 11 റണ്‍സിന് പുറത്തായ രോഹിത്തിന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍, ഇതിനെ തള്ളിക്കളഞ്ഞുകൊണ്ടാണ് പരിശീലകന്‍ ഗംഭീര്‍ രംഗത്തെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റിനായി വലിയ സംഭാവനകള്‍ നല്‍കിയ ഒരു കളിക്കാരനാണ് രോഹിത് എന്നും, അദ്ദേഹത്തിന് ഇപ്പോള്‍ വേണ്ടത് മാനസികമായ പിന്തുണയാണെന്നും ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു. കരിയറില്‍ ഉടനീളം പിന്തുടര്‍ന്ന് വന്ന രീതിയില്‍ത്തന്നെ ബാറ്റ് ചെയ്യാന്‍ രോഹിത്തിന് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഓരോ ഇന്നിങ്സിനെയും അമിതമായി വിശകലനം ചെയ്യുന്നതിന് പകരം, അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ വിശ്വാസമര്‍പ്പിക്കാനാണ് മാനേജ്മെന്റ് ആഗ്രഹിക്കുന്നത്.

രോഹിത് ശാന്തനായി കളിക്കുകയാണെങ്കില്‍ ഏത് മത്സരത്തെയും ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് ഗംഭീര്‍ ഉറച്ചു വിശ്വസിക്കുന്നു. 39 വയസായ രോഹിത്തിന്റെ ഏകദിനത്തിലെ ഭാവി സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രത്യേകിച്ചും ശുഭ്മാന്‍ ഗില്ലിനെ നായകനാക്കിയതിന് ശേഷം രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും എന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍, ഈ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ഗംഭീറിന്റെ ഈ നിലപാട്. നായകസ്ഥാനം ഒഴിഞ്ഞ ശേഷം കളിച്ച 13 ഏകദിനങ്ങളില്‍ നിന്ന് 46.91 ശരാശരിയില്‍ 563 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്.

ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരെ 69 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ രോഹിത്തിന്റെ പ്രകടനം, അദ്ദേഹം ഇപ്പോഴും ടീമിന് എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് തെളിയിക്കുന്നു. ദീര്‍ഘകാല പ്ലാനുകളെക്കുറിച്ച് ചിന്തിച്ച് രോഹിത്തിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ടീം മാനേജ്മെന്റ് ആഗ്രഹിക്കുന്നില്ല. ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനേക്കാള്‍, നിലവില്‍ കളിക്കുന്ന മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് മാനേജ്മെന്റിന്റെ ലക്ഷ്യം.

YouTube video player