അങ്കം കുറിച്ചതിന് പിന്നാലെ പോർവിളി തുടങ്ങി ഓസ്ട്രേലിയ, അര്‍ജന്‍റീനക്ക് 11 മെസിമാരൊന്നുമില്ലല്ലോ എന്ന് ഡെഗനിക്

By Web TeamFirst Published Dec 2, 2022, 2:43 PM IST
Highlights

അർജന്‍റീന മികച്ച ടീമാണ്. പക്ഷേ മൈതാനത്ത് ഇരുടീമിലും പതിനൊന്നുപേർ വീതമാണുള്ളത്. ടീമിന്‍റെ കരുത്തിൽ പൂ‌ർണവിശ്വാസമുണ്ടെന്നും ഡെഗനിക് പറഞ്ഞു. പ്രീ ക്വാര്‍ട്ടറിലെത്തി എന്നതിലാണ് അഭിമാനമുള്ളത്. അര്‍ജന്‍റീനക്കെതിരെ മത്സരിക്കുന്നു എന്നതിലല്ല, പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയായാലും പോളണ്ട് ആയാലും ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുക എന്നതാണ് ഞങ്ങളുടെ അഭിമാനം-ഡെഗനിക് പറഞ്ഞു.

ദോഹ: അർജന്‍റീനയ്ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനിറങ്ങുമ്പോൾ പൂർണ ആത്മവിശ്വാസത്തിലാണെന്ന് ഓസ്ട്രേലിയ. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ദൈവമല്ലെന്നും മറ്റെല്ലാ താരങ്ങളെയുംപോലെ മനുഷ്യൻ മാത്രമാണെന്നുമാണ് ഓസ്ട്രേലിയൻ താരങ്ങളുടെ നിലപാട്. മെസിയോടുള്ള ആരാധന മറച്ചുവെക്കുന്നില്ലെങ്കിലും അദ്ദേഹത്തെ ഭയക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധനിരയിലെ കരുത്തനായ മിലോസ് ഡെഗനിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മെസിയെ എനിക്കൊരുപാടിഷ്ടമാണ്. ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച കളിക്കാരനാണ് അദ്ദേഹം. പക്ഷെ അതുകൊണ്ട് അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞങ്ങള്‍ ബഹുമതിയായല്ല എടുക്കുന്നത്. മെസി മറ്റുള്ളവർക്ക് ഫുട്ബോളിന്‍റെ ദൈവമായിരിക്കാം. പക്ഷെ നാളത്തെ മത്സരത്തില്‍ ഞങ്ങൾക്ക് അദ്ദേഹം ഞങ്ങളെപ്പോലെ തന്നെ നന്നായി ഫുട്ബോള്‍ കളിക്കുന്ന ഒരു മനുഷ്യൻ മാത്രമാണ്.

16 വര്‍ഷത്തിനിടെ ആദ്യം; അപൂര്‍വ റെക്കോര്‍ഡില്‍ കണ്ണുവെച്ച് ബ്രസീലും പോര്‍ച്ചുഗലും

അർജന്‍റീന മികച്ച ടീമാണ്. പക്ഷേ മൈതാനത്ത് ഇരുടീമിലും പതിനൊന്നുപേർ വീതമാണുള്ളത്. ടീമിന്‍റെ കരുത്തിൽ പൂ‌ർണവിശ്വാസമുണ്ടെന്നും ഡെഗനിക് പറഞ്ഞു. പ്രീ ക്വാര്‍ട്ടറിലെത്തി എന്നതിലാണ് അഭിമാനമുള്ളത്. അര്‍ജന്‍റീനക്കെതിരെ മത്സരിക്കുന്നു എന്നതിലല്ല, പ്രീക്വാര്‍ട്ടറില്‍ അര്‍ജന്‍റീനയായാലും പോളണ്ട് ആയാലും ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുക എന്നതാണ് ഞങ്ങളുടെ അഭിമാനം-ഡെഗനിക് പറഞ്ഞു.

മത്സരത്തില്‍ ഇരു ടീമിനും 90 മിനിറ്റ് വീതമാണുള്ളതെന്നും ചിലപ്പോഴത് 120 മിനിറ്റുവരെയാകാമെന്നും ഡെന്‍മാര്‍ക്കിനെതിരെ ഓസ്ട്രേലിയയുടെ വിജയഗോളടിച്ച മാറ്റ് ലെക്കി പറഞ്ഞു. ഞങ്ങളിവിടെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് സമ്മര്‍ദ്ദവുമില്ല. സമ്മര്‍ദ്ദം മുഴുവന്‍ അര്‍ജന്‍റീനക്കാണെന്നും ലെക്കി പറഞ്ഞു. അര്‍ജന്‍റീനക്കെതിരായ മത്സരം കടുപ്പമേറിയതായിരിക്കുമെന്നുറപ്പ്, പക്ഷെ അവര്‍ക്കും 11 പേരാണുള്ളത്, അല്ലാതെ 11 മെസിമാരില്ല, മെസി ഒന്നേയുള്ളുവെന്നും ലെക്കി വ്യക്തമാക്കി.

പന്ത് വലയിലെത്തുന്നതിന് ഇഞ്ചുകള്‍ വ്യത്യാസത്തില്‍ റഫറിയുടെ വിസില്‍, ലോകകപ്പിലെ അന്തംവിട്ട തമാശകള്‍

അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണിയും തന്ത്രങ്ങളുടെ പണിപ്പുരയിലാണ്. എയ്ഞ്ചൽ ഡി മരിയയുടെ പരിക്കിൽ ആശങ്ക വേണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഓസ്ട്രേലിയയെ വില കുറച്ചുകാണില്ലെന്ന് മെസി നേരത്തെ വ്യക്തമാക്കിയിരുന്നു. പോളണ്ടിനെതിരായ മത്സരശേഷം വിശ്രമിക്കാതെ ടീം പരിശീലനത്തിനിറങ്ങി.

പ്രീ ക്വാർട്ടർ പ്രവേശനം ആഘോഷിക്കാൻ താരങ്ങളുടെ കുടുംബാംഗങ്ങളും ക്യാമ്പിലെത്തിയിരുന്നു. ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസ് ഹോസ്റ്റലിൽ ബാർബിക്യൂ പാർട്ടി നടത്തിയായിരുന്നു ടീമിന്‍റെ ആഘോഷം.

click me!