ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ് ഹസനാണ് കേരളത്തിന്‍റെ പരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് സഹപരിശീലകനാണ്.
കൊച്ചി: 79-ാമത് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22അംഗ ടീമിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്. എറണാകുളത്ത് നിന്നുള്ള കേരള പൊലീസ് താരം ജി.സഞ്ജുവാണ് ടീമിനെ നയിക്കുക. കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടമായ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇത്തവണ ഇറങ്ങുന്നത്.
ജനുവരി 22മുതൽ 28വരെ അസമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ. ജനുവരി 22ന് പഞ്ചാബുമായയാണ് കേരളത്തിന്‍റെ ആദ്യ മത്സരം. 24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സർവീസസ് എന്നീ ടീമുകളുമായാണ് ഗ്രൂപ്പ് റൗണ്ടിലെ പോരാട്ടങ്ങൾ. മികച്ച നാല് സ്ഥാനക്കാർ ക്വാർട്ടറിലെത്തും. ഫെബ്രുവരി എട്ടിനാണ് ഫൈനൽ.
ദേശീയ ഗെയിംസിൽ സ്വർണം സമ്മാനിച്ച എം ഷഫീഖ് ഹസനാണ് കേരളത്തിന്‍റെ പരിശീലകൻ. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് സഹപരിശീലകനും. ഗോൾകീപ്പർ കോച്ചായി ഇന്ത്യൻ മുൻ താരം കെ ടി ചാക്കോയുമുണ്ട്. 2023ൽ മലപ്പുറത്ത് നടന്ന ടൂർണമെന്റിലാണ് അവസാനം ചാമ്പ്യൻമാരായത്.
അസമിലെ സിലാപത്തർ, ധകുഖാന സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. കേരള ടീം 19ന് കൊച്ചിയിൽനിന്ന് വിമാന മാർഗം പുറപ്പെടും.ക്യൂട്ടി ദ് ബ്യൂട്ടി സോപ്പാണ് ഇക്കുറി കേരള ടീമിന്‍റെ സ്പോൺസർ, ജേഴ്സി പ്രകാശനവും ടീം പ്രഖ്യാപനവേളയില്‍ നടന്നു.


