വിജയം തുടരാന്‍ അസൂറികള്‍; പ്രതിരോധിക്കാന്‍ ഓസ്ട്രിയ

By Web TeamFirst Published Jun 26, 2021, 11:14 AM IST
Highlights

 ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലടക്കം അവസാന പതിനൊന്നിലും ജയവുമയിട്ടാണ് അസൂറിപ്പട വരുന്നത്. യൂറോയില്‍ ഇതുവരെ ഏഴുഗോളടിച്ചാണ് കുതിപ്പ്. ഒറ്റഗോള്‍ വഴങ്ങിയിട്ടുമില്ല.
 

ലണ്ടന്‍: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ രണ്ടാം മത്സരത്തില്‍ ഇറ്റലി ഇന്ന് ഓസ്ട്രിയയെ നേരിടും. വെംബ്ലി സ്‌റ്റേഡിയത്തില്‍ രാത്രി 12.30നാണ് മത്സരം. ആദ്യമായി നോക്കൗട്ട് റൗണ്ടിന് യോഗ്യത നേടിയ ടീമാണ് ഓസ്ട്രിയ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലടക്കം അവസാന പതിനൊന്നിലും ജയവുമയിട്ടാണ് അസൂറിപ്പട വരുന്നത്. യൂറോയില്‍ ഇതുവരെ ഏഴുഗോളടിച്ചാണ് കുതിപ്പ്. ഒറ്റഗോള്‍ വഴങ്ങിയിട്ടുമില്ല.  

പൈതൃകമായി കിട്ടിയ പ്രതിരോധ പാഠങ്ങള്‍ക്കൊപ്പം ആക്രമണത്തിന്റെയും മൂര്‍ച്ചകൂട്ടിയാണ് ഇറ്റാലിയുവടെ വരവ്. റോബര്‍ട്ടോ മാന്‍ചീനിയുടെ ടീം തോല്‍വി അറിഞ്ഞിട്ട് നാളുകളേറെയായി. ഗോളടിക്കാന്‍ ഇമ്മോബൈലും ബെറാര്‍ഡിയും ഇന്‍സൈനും. കളിമെനയാന്‍ വെറാറ്റിയും ലൂകാടെല്ലിയും ജോര്‍ജീഞ്ഞോയും ബരെല്ലയും. പോസ്റ്റിന് മുന്നില്‍ അടുത്തകാലത്തൊന്നും ഗോള്‍വഴങ്ങാത്ത ഡോണറുമ. പ്രതിരോധത്തില്‍ കടുകിട പിഴയ്ക്കാത്ത ലോറന്‍സോയും ബൊനൂച്ചിയും കെല്ലിനിയും ഫ്‌ളൊറെന്‍സിയും. 

ഡേവിഡ് അലാബയുടെ ഓസ്ട്രിയയ്ക്ക് ആശ്വസിക്കാന്‍ ഒന്നുമില്ല. ഇറ്റലിയെ വീഴ്ത്തണമെങ്കില്‍ അത്ഭുതങ്ങള്‍ പുറത്തെടുക്കണം. 1960ന് ശേഷം ഓസ്ട്രിയ്ക്ക് ഇറ്റലിയെ മറികടക്കാനായിട്ടില്ല. നേര്‍ക്കുനേര്‍ വന്നത് 35 കളിയില്‍. ഇറ്റലി പതിനാറിലും ഓസ്ട്രിയ 11ലും ജയിച്ചു. എട്ട് കളി സമനിലയില്‍. ഒടുവില്‍ ഏറ്റുമുട്ടിയ 2008ലെ സൗഹൃദമത്സരം രണ്ടുഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം.

click me!