
ലണ്ടന്‍: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്‍റെ രണ്ടാംപാദ സെമിഫൈനലിൽ ബാഴ്സലോണ ഇന്ന് ലിവർപൂളിനെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്ക് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. നൗകാംപിൽ വാങ്ങിയ മൂന്നുഗോൾ കടം. ഒപ്പം പരുക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലായുടെയും റോബർട്ടോ ഫിർമിനോയുടെയും അഭാവം. ലിയോണൽ മെസ്സിയുടെ ബാഴ്സലോണയെ ആൻഫീൽഡിൽ നേരിടുമ്പോൾ ആശ്വസിക്കാനൊന്നുമില്ല ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പിന്.
പ്രീമിയർ ലീഗിൽ ന്യുകാസിലിന് എതിരായ മത്സരത്തിനിടെയാണ് സലായ്ക്ക് പരുക്കേറ്റത്. ഫിർമിനോയ്ക്ക് ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യപാദ സെമിയിലും. ഇരുവർക്കും പകരം ഷെർദാൻ ഷാക്കീരിയും ജോർജിനോ വിനാൾഡവും ടീമിലെത്തും. പ്രതീക്ഷയത്രയും സാദിയോ മാനേയിൽ. ആൻഫീൽഡിൽ അവസാന പത്തൊൻപത് കളിയിൽ തോറ്റിട്ടില്ലെന്ന കണക്ക് മാത്രമാണ് ലിവർപൂളിന് ആശ്വാസം.
ഉസ്മാൻ ഡെംബലേയുടെ പരുക്ക് മാത്രമാണ് ബാഴ്സലോണയുടെ ആശങ്ക. മെസ്സി, സുവാരസ്, കുടീഞ്ഞോ ത്രയം ഫോമിലേക്കുയർന്നാൽ ലിവർപൂൾ പ്രതിരോധത്തിന് വിശ്രമിക്കാൻ നേരമുണ്ടാവില്ല. ലിവർപൂളിന്‍റെ മുൻതാരങ്ങളായ കുടീഞ്ഞോയ്ക്കും സുവാരസിനും ആൻഫീൽഡിലേക്കുള്ള മടക്കയാത്രകൂടിയാണ് രണ്ടാംപാദ സെമി ഫൈനൽ.
ഇരുടീമും ഏറ്റുമുട്ടുന്ന പത്താം മത്സരമാണിത്. ലിവർപൂളിനും ബാഴ്സയ്ക്കും മൂന്ന് ജയംവീതം. മൂന്ന് കളി സമനിലയിൽ അവസാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!