
സൂറിച്ച്: 2021ലെ അവസാന ടീം റാങ്കിംഗ് പുറത്ത് വിട്ട് ഫിഫ(FIFA). തുടർച്ചയായ നാലാം വര്‍ഷവും ബെൽജിയം(Belgium) ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒറ്റക്കിരീടം പോലും സ്വന്തമാക്കാനായില്ലെങ്കിലും ബ്രസീലിന്‍റെ(Brazil) വെല്ലുവിളി അതിജീവിച്ചാണ് ബെൽജിയം ഫിഫ റാങ്കിംഗിലെ ആധിപത്യം നിലനിർത്തിയത്.
ബ്രസീലിനെ 2.1 പോയന്‍റ് വ്യത്യാസത്തില്‍ മറികടന്നാണ് ബെൽജിയം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ലോക ചാമ്പ്യൻമാരായ ഫ്രാൻസ് മൂന്നാമതും ഇംഗ്ലണ്ട് നാലാമതുമുള്ള റാങ്കിംഗില്‍ കോപ അമേരിക്ക ജേതാക്കളായ അർജന്‍റീന അഞ്ചാമതും യൂറോ കപ്പ് ജേതാക്കളായ ഇറ്റലി ആറാം സ്ഥാനത്താണ്. സ്പെയിന്‍(7), പോര്‍ച്ചുഗല്‍(8), ഡെന്‍മാര്‍ക്ക്(9), നെതര്‍ലന്‍ഡ്സ്(10) എന്നിവരാണ് ആദ്യ പത്തു സ്ഥാനങ്ങളിലുള്ളത്.
21-ാം റാങ്കിലുള്ള ഇറാനാണ് ഏഷ്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള ടീം. ജപ്പാന്‍(26), കൊറിയ(33), ഖത്തര്‍(48) എന്നീ രാജ്യങ്ങളും ഏഷ്യയില്‍ നിന്ന് ആദ്യ 50ല്‍ ഇടം നേടിയിട്ടുണ്ട്. ഏഷ്യയില്‍ നിന്ന് സൗദി അറേബ്യ(51), യുഎഇ(69), ഒമാന്‍(79), ബഹ്റിന്‍(91) എന്നീ രാജ്യങ്ങള്‍ ആദ്യ 100ല്‍ ഇടം നേടി.
ഇന്ത്യ 104ആം സ്ഥാനത്ത് തന്നെ തുടരുന്നു. 2022 ഫെബ്രുവരി 10നാണു ഫിഫ അടുത്ത റാങ്കിങ് പുറത്തു വിടുക.