
റിയോ ഡി ജനീറോ: ലോകകിരീടം നേടിയ ലിയോണൽ മെസിയെ ആദരിക്കാൻ ബ്രസീൽ. മാറക്കാന സ്റ്റേഡിയത്തിലെ വാക്ക് ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദം പതിപ്പിച്ചായിരിക്കും ഇതിഹാസതാരത്തെ ആദരിക്കുക. ലോക ഫുട്ബോളിന്‍റെ പൈതൃകം പേറുന്ന മാറക്കാന സ്റ്റേഡിയം. അതിന്‍റെ അനശ്വരതയിലേക്ക് ക്ഷണിക്കുകയാണ് ലിയോണൽ മെസിയെ. അതികായരുടെ പാദമുദ്രകളാൽ ശ്രദ്ധേയമായ മാറക്കാന ഹാള്‍ ഓഫ് ഫെയിമിൽ മെസിയുടെ കാൽപാദവും പതിപ്പിക്കാനാണ് ക്ഷണം.
മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോഡി ജനീറോ സ്പോര്‍ട്സ് സൂപ്രണ്ട് അഡ്രിയാനോ സാന്റോസാണ് ഔദ്യോഗികമായി മെസ്സിയെ ക്ഷണിച്ചിരിക്കുന്നത്. ക്ഷണക്കത്തിൽ പറയുന്നത് ഇങ്ങനെ. കളിക്കളത്തിനകത്തും പുറത്തും മെസ്സി തന്‍റെ പ്രാധാന്യം തെളിയിച്ച് കഴിഞ്ഞു. വര്‍ഷങ്ങളായി ഉന്നതനിലവാരത്തില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുന്നു. അദ്ദേഹത്തെ ആദരിക്കാൻ മാറക്കാനയും ആഗ്രഹിക്കുന്നു.
ഇതിഹാസ താരങ്ങളായ ബ്രസീലിന്‍റെ പെലെ, ഗാരിഞ്ച, റൊമാരിയോ, സീക്കോ, റൊണാൾഡോ, പോര്‍ച്ചുഗലിന്‍റെ യുസേബിയോ, ജര്‍മ്മനിയുടെ ബെക്കൻബോവര്‍ എന്നിവരുടെയെല്ലാം പാദമുദ്രകൾ മാറക്കാന വാക്ക് ഓഫ് ഫെയിമിലുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കയ്ക്ക് ശേഷവും മെസിയെ ആദരിക്കാൻ ക്ഷണിച്ചിരുന്നു. എന്നാൽ മെസി എത്തിയില്ല. എന്നാൽ വിശ്വകിരീടവും നേടി തന്‍റെ ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിച്ച മെസി ഇത്തവണയെത്തുമെന്ന പ്രതീക്ഷയിലാണ് അഡ്രിയാനോ സാന്‍റോസ്.
എല്ലാം മരിയ നേരത്തെ മനസില്‍ കണ്ടിരുന്നോ...! ഫൈനലിന് മുമ്പ് ഏയ്ഞ്ചല്‍ ഭാര്യക്ക് അയച്ച സന്ദേശം വൈറല്‍
1950ലെയും 2014ലെയും ലോകകപ്പ് ഫൈനലുകള്‍ക്ക് വേദിയായത് മാറക്കാന സ്റ്റേഡിയമാണ്. 2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയെ മെസി ഫൈനലില്‍ എത്തിച്ചെങ്കിലും ജര്‍മനിക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ എക്സ്ട്രാ ടൈമില്‍ മരിയോ ഗോട്സെ നേടിയ ഗോളില്‍ അര്‍ജന്‍റീന വീണുപോയി. എന്നാല്‍ 2021ലെ കോപ അമേരിക്ക ഫൈനലില്‍ ഇതേ മാറക്കാനയില്‍ ആതിഥേയരായ ബ്രസീലിനെ എയ്ഞ്ചല്‍ ഡി മരിയയുടെ ഗോളില്‍ വീഴ്ത്തി മെസിയും സംഘവും കിരീടം നേടിയിരുന്നു. ആദ്യം കണ്ണീരും പിന്നീടം ആനന്ദ കണ്ണീരും വീണ മാറക്കാനയില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം ആ കാല്‍പ്പാദം പതിപ്പിക്കാനാണ് ഇത്തവണ മാറക്കാന അധികൃതര്‍ മെസിയെ ക്ഷണിച്ചിരിക്കുന്നത്.