അവസരങ്ങളുടെ പെരുമഴയൊരുക്കി ബ്രസീല്‍; പ്രതിരോധകോട്ട പണിത് സെര്‍ബിയ, ആദ്യപാതി ഗോള്‍രഹിതം

By Web TeamFirst Published Nov 25, 2022, 1:22 AM IST
Highlights

നാലാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ മുന്നേറ്റം കണ്ടു. വലത് വിംഗിലൂടെ പന്തുമായി മുന്നേറിയ റഫീഞ്ഞ പ്രതിരോധതാരം പാവ്‌ലോവിച്ചിനെ അനായാസമായി മറികടന്നു.

ലുസൈല്‍: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബ്രസീലിനെ ആദ്യപകുതിയില്‍ സമനിലയില്‍ തളച്ചിട്ട് സെര്‍ബിയ. ബ്രസീല്‍ കടുത്ത ആക്രമണം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ഗോള്‍വര കടത്താന്‍ സാധിച്ചില്ല. പ്രതിരോധവും ഗോള്‍കീപ്പറും ഒരുപോലെ ബ്രസീലിനെ തടഞ്ഞുനിര്‍ത്തി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് എതിരില്ലാത്ത ഒരു ഗോളിന് കാമറൂണിനെ തോല്‍പ്പിച്ചിരുന്നു.

നാലാം മിനിറ്റില്‍ തന്നെ ബ്രസീലിന്റെ മുന്നേറ്റം കണ്ടു. വലത് വിംഗിലൂടെ പന്തുമായി മുന്നേറിയ റഫീഞ്ഞ പ്രതിരോധതാരം പാവ്‌ലോവിച്ചിനെ അനായാസമായി മറികടന്നു. എന്നാല്‍ താരത്തിന്റെ ക്രോസ് ഫലം കണ്ടില്ല. ഏഴാം മിനിറ്റില്‍ പവ്‌ലോവിച്ചിന് മഞ്ഞകാര്‍ഡ്. നെയ്മറെ വീഴ്ത്തിയതിനായിരുന്നു ഇത്. 9-ാം മിനിറ്റില്‍ നെയ്മര്‍ക്കും ലഭിച്ചു ബുദ്ധിമുട്ടേറിയ ഒരവസരം. 

കസമിറോയുടെ ത്രൂബോള്‍ നെയ്മര്‍ കാലില്‍ ഒതുക്കിയെങ്കിലും നിറയൊഴിക്കുമുമ്പ് പ്രതിരോധ താരങ്ങള്‍ വളഞ്ഞു. 13-ാം മിനിറ്റില്‍ ബ്രസീലിന് ആദ്യ കോര്‍ണര്‍ ലഭിച്ചു. നെയ്മറിന്റെ നേരിട്ടുള്ള കിക്ക് ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 21-ാം മിനിറ്റില്‍ കസെമിറോയുടെ ലോംഗ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 26-ാം മിനിറ്റിലാണ് ബ്രസീലിയന്‍ ഗോള്‍മുഖത്തെ ചെറുതായെങ്കിലും വിറപ്പിക്കുന്ന രീതിയില്‍ പന്തെത്തിയത്. ടാഡിച്ച് വലത് വിംഗില്‍ നിന്ന് മിട്രോവിച്ചിനെ ലക്ഷ്യമാക്ക് ക്രോസ് ചെയ്‌തെങ്കിലും ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 

ക്രിസ്റ്റിയാനോ രണ്ടും കല്‍പ്പിച്ച് തന്നെ; ദേശീയഗാനത്തിനിടെ വികാരാധീനനായി പോര്‍ച്ചുഗീസ് താരം

28-ാം മിനിറ്റില്‍ വിനീഷ്യസിനും ലഭിച്ചു മറ്റൊരു സുവര്‍ണാവസരം. തിയാഗോ സില്‍വയുടെ ത്രൂബോള്‍ സെര്‍ബിയന്‍ ബോക്‌സിലേക്ക്. വിനിഷ്യസ് പന്തെടുത്തു. എന്നാല്‍ ഓടിയടുത്ത ഗോള്‍ കീപ്പര്‍ മനോഹരമായി തടഞ്ഞിട്ടു. 35-ാം മിനിറ്റിലാണ് ഗോളെന്നുറച്ച അവസരം ബ്രസീലിന് ലഭിച്ചത്. റഫീഞ്ഞയും ലൂകാസ് പക്വേറ്റയും നടത്തിയ മുന്നേറ്റം സെര്‍ബിയന്‍ ബോക്‌സിലേക്ക്. പിന്നീട് ഗോള്‍ കീപ്പര്‍മാത്രം മുന്നില്‍ നില്‍ക്കെ റഫീഞ്ഞയുടെ ഷോട്ട് ഫലം കണ്ടില്ല. ദുര്‍ബലമായ ഷോട്ട് ഗോള്‍കീപ്പറുടെ കൈകളില്‍.

click me!