ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിനെതിരായ ഗ്രൂപ്പ് സി മത്സരത്തില്‍ വിനീഷ്യസ് ജൂനിയറിന്റെ ഗോള്‍ അനുവദിക്കാത്തതില്‍ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നല്‍കി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍. മത്സരത്തില്‍ മെക്‌സിക്കന്‍ റഫറി സീസര്‍ റാമോസ് സ്വീകരിച്ച നടപടികള്‍ക്കെതിരെയാണ് ബ്രസീല്‍ രംഗത്തെത്തിയിരിക്കുന്നത്.
മത്സരത്തിന്റെ 21-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ സ്‌കോട്ട്ലന്‍ഡ് താരം ജാക്ക് ഹെന്‍ഡ്രിയില്‍ നിന്ന് പന്ത് തട്ടിയെടുത്ത ശേഷം ഗോളാക്കിയിരുന്നു. റഫറി ആദ്യം ഗോള്‍ അനുവദിച്ചെങ്കിലും, പിന്നീട് വിഎആര്‍ പരിശോധനയിലൂടെ അത് ഫൗളാണെന്ന് കണ്ട് നിഷേധിക്കുകയായിരുന്നു. എന്നാല്‍, ഇത് വ്യക്തവും പ്രകടവുമായ പിഴവല്ലെന്ന് ബ്രസീല്‍ വാദിക്കുന്നു. കൂടാതെ, ഈ തീരുമാനത്തില്‍ സ്‌കോട്ട്ലന്‍ഡ് താരങ്ങള്‍ പോലും അത്ഭുതപ്പെട്ടിരുന്നുവെന്നും ബ്രസീലിയന്‍ ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.
സീസര്‍ റാമോസിനെ ബ്രസീലിന്റെ വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് അയച്ച കത്തില്‍ ബ്രസീല്‍ ആവശ്യപ്പെടുന്നു. അര്‍ജന്റീന-ഓസ്ട്രിയ മത്സരത്തില്‍ സമാനമായ സാഹചര്യത്തില്‍ ഗോള്‍ അനുവദിച്ചതും ബ്രസീല്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
വിവാദങ്ങള്‍ക്കിടയിലും മികച്ച പ്രകടനത്തോടെ സ്‌കോട്ട്ലന്‍ഡിനെ 3-0ത്തിന് തോല്‍പ്പിച്ച് ബ്രസീല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്തി. വിനീഷ്യസ് ജൂനിയര്‍, മാറ്റിയൂസ് കുഞ്ഞ എന്നിവരാണ് സ്‌കോറര്‍മാര്‍. റൗണ്ട് ഓഫ് 32-ല്‍ ജപ്പാനാണ് ബ്രസീലിന്റെ എതിരാളികള്‍.
മത്സരശേഷം റഫറിയെക്കുറിച്ചുള്ള ചര്‍ച്ചകളേക്കാള്‍ ടീമിന്റെ പുരോഗതിയിലാണ് കോച്ച് കാര്‍ലോ അഞ്ചലോട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്. 'ഞങ്ങള്‍ ഇപ്പോള്‍ ഒരു ടീമായി കളിക്കുന്നു. ഇനിയും മെച്ചപ്പെടാനുണ്ട്, എന്നാല്‍ ടീം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. നോക്കൗട്ട് ഘട്ടത്തില്‍ ഈ സ്ഥിരത വളരെ പ്രധാനമാണ്.' അഞ്ചലോട്ടി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!