ഗോള്‍ നേടിയതിന് പിന്നാലെ ജേഴ്‌സിയൂരി ആഘോഷിച്ചതിന് അബൂബക്കറിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. ആദ്യരണ്ട് കളിയും ജയിച്ച് പ്രീക്വാര്‍ട്ടര്‍ നേരത്തേ ഉറപ്പാക്കിയതിനാല്‍ ടീം ഉച്ചുവാര്‍ത്താണ് കോച്ച് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്.
ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കാമറൂണ്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിന് അട്ടിമറിച്ചിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് വിന്‍സെന്റ് അബൂബക്കര്‍ നേടിയ ഗോളാണ് കാമറൂണിന് വിജയമൊരുക്കിയത്. ഗോള്‍ നേടിയതിന് പിന്നാലെ ജേഴ്‌സിയൂരി ആഘോഷിച്ചതിന് അബൂബക്കറിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. ആദ്യരണ്ട് കളിയും ജയിച്ച് പ്രീക്വാര്‍ട്ടര്‍ നേരത്തേ ഉറപ്പാക്കിയതിനാല്‍ ടീം ഉച്ചുവാര്‍ത്താണ് കോച്ച് ടിറ്റെ ബ്രസീലിനെ കളത്തിലിറക്കിയത്.
അതുകൊണ്ടുതന്നെ കാമറൂണിനെതിരായ തോല്‍വി ടീമിനെ ബാധിക്കില്ലെന്നാണ് ബ്രസീല്‍ കോച്ച് ടിറ്റെ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തോല്‍വി നിരാശപ്പെടുത്തുന്നതാണ്. ജയത്തില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉള്ളത് പോലെ പരാജയത്തിലും എല്ലാവര്‍ക്കും പങ്കുണ്ട്. തോല്‍വിയില്‍ നിന്ന് തിരിച്ചു വരാനുള്ള സാധ്യതകള്‍ ബ്രസീല്‍ പ്രയോജനപ്പെടുത്തുണം. അവസരങ്ങള്‍ ഗോളാക്കി മാറ്റണമെന്ന് ഒരിക്കല്‍ക്കൂടി പഠിച്ച മത്സരമാണ് കാമറൂണിനെതിരെ നടന്നത്.'' ബ്രസീല്‍ കോച്ച് പറഞ്ഞു.
കാമറൂണിനെതിരായ അപ്രതീക്ഷിത തോല്‍വിക്കിടെയും സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പരിക്കില്‍ നിന്ന് മുക്തനായത് ബ്രസീലിന് ആശ്വാസമാണ്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ കളിക്കളത്തില്‍ ഇറങ്ങിയില്ലെങ്കിലും സഹതാരങ്ങള്‍ക്ക് പിന്തുണയുമായി ലുസൈല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. കണങ്കാലിന് പരിക്കേറ്റ നെയ്മറിന് പ്രീക്വാര്‍ട്ടര്‍ നഷ്ടമാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താരം പരിശീലനം പുനരാരംഭിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയ്ക്ക് തെക്കന്‍ കൊറിയക്കെതിരെയാണ് ബ്രസീലിന്റെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം. ലഭ്യമായ എല്ലാ ചികിത്സാരീതികളും താരം സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് പുറത്താണെങ്കിലും നെയ്മറിന്റെ മനസ് എപ്പോഴും ബ്രസീല്‍ ക്യാംപിലാണ്. എത്രയും വേഗം ടീമിനൊപ്പം ചേരാനുള്ള കഠിനശ്രമത്തിലാണ് സൂപ്പര്‍താരം. ഫിസിയോതെറാപ്പി കൂടാതെ ക്രയോതെറാപ്പിയും ഇലക്ട്രോതെറാപ്പിയുമാണ് ചികിത്സാരീതി. ദിവസവും മൂന്ന് തവണ ഈ രീതിയില്‍ ചികിത്സ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കാനറികളുടെ ചിറകരിഞ്ഞ് കാമറൂണിന് വിരോചിത മടക്കം; ബ്രസീലിനൊപ്പം സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിൽ