
മാഡ്രിഡ്: യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ സിറ്റി. സാന്‍റിയാഗോ ബെർണബ്യൂവിൽ ഇരുടീമും ഓരോ ഗോൾ വീതം നേടി. 36-ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറാണ് റയലിനെ മുന്നിലെത്തിച്ചത്. സീസണിൽ വിനീഷ്യസിന്‍റെ 23-ാമത്തെ ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ 67-ാം മിനുറ്റില്‍ കെവിന്‍ ഡബ്രൂയിനെയിലൂടെയായിരുന്നു സിറ്റിയുടെ സമനില ഗോൾ.
എന്നാല്‍ ഡിബ്രൂയിനെ നേടിയ ഗോളിനെക്കുറിച്ച് വിവാദവും ഉയര്‍ന്നിട്ടുണ്ട്. ഡിബ്രൂയിനെ നേടിയ സിറ്റിയുടെ സമനില ഗോള്‍ നിലനില്‍ക്കില്ലെന്ന് റയല്‍ പരിശീലകന്‍ കാര്‍ലോസ് ആഞ്ചലോട്ടി പറഞ്ഞു. പന്ത് ടച്ച് ലൈന്‍ കടന്നശേഷമാണ് ഡിബ്രൂയിനെ ആ ഗോള്‍ നേടിയതെന്ന് ആഞ്ചലോട്ടി പറഞ്ഞു. അതിന് മുമ്പ് റയലിന് അനുകൂലമായ കോര്‍ണര്‍ റഫറി അനുവദിച്ചില്ലെന്നും മത്സരം നിയന്ത്രിച്ച റഫറി ആര്‍തര്‍ സോറസ് ഡയസിന്‍റെ ശ്രദ്ധയില്ലായ്മയാണ് മത്സരം സമനിലയാവാന്‍ കാരണമെന്നും ആഞ്ചലോട്ടി ആരോപിച്ചു.
തനിക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കിയെന്നും തനിക്കല്ല ഗ്രൗണ്ടിലാണ് അത് നല്‍കേണ്ടിയിരുന്നതെന്നും ആഞ്ചലോട്ടി പറഞ്ഞു. റയൽ ഗോൾകീപ്പർ തിബോ കോർട്വയുടെ മികച്ച പ്രകടനമാണ് സിറ്റിയെ തടഞ്ഞത്. നിർണായകമായ രണ്ടാംപാദ മത്സരം ഇത്തിഹാദിൽ പതിനേഴാം തീയതി നടക്കും.
ഇന്ന് മിലാന്‍ ഡാര്‍ബി
ചാമ്പ്യന്‍സ് ലീഗ് രണ്ടാം സെമിയിൽ ഇന്ന് മിലാൻ ഡാർബി. എ സി മിലാൻ രാത്രി പന്ത്രണ്ടയ്ക്ക് ഇന്‍റർ മിലാനെ നേരിടും. എ സി മിലാന്‍റെ തട്ടകമായ സാൻ സിറോയിലാണ് ആദ്യപാദ സെമിഫൈനൽ പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യൻസ് ലീഗ് പോരിൽ എ സി മിലാനും ഇന്‍റർ മിലാനും നേർക്കുനേർ വരുന്നത്. സീസണിൽ മിലാൻ വമ്പന്‍മാർ മുഖാമുഖം വരുന്ന നാലാമത്തെ പോര്. ഇറ്റാലിയന്‍ ലീഗായ സെരി എ യിൽ ഇരുടീമും ഓരോ ജയം നേടിയപ്പോൾ ഇറ്റാലിയൻ സൂപ്പർ കോപ്പയിൽ ജയം ഇന്‍ററിനൊപ്പമായിരുന്നു. നേർക്കുനേർ കണക്കിലും ഇന്‍ററിനാണ് മേൽക്കൈ. ഇന്‍റർ 87 കളിയിലും മിലാൻ 79 കളിയിലും ജയിച്ചു. എന്നാൽ ചാമ്പ്യൻസ് ലീഗിൽ മിലാനെ തോൽപിക്കാൻ ഒരിക്കൽപ്പോലും ഇന്‍ററിന് കഴിഞ്ഞിട്ടില്ല.
രണ്ട് കളിയിൽ മിലാൻ ജയിച്ചപ്പോൾ രണ്ട് കളി സമനിലയിൽ. മിലാനെതിരെ ഒറ്റ ഗോൾമാത്രമേ ഇന്‍ററിന് നാല് കളിയിൽ നേടാനായിട്ടുള്ളൂ. റൊമേലു ലുക്കാക്കു, ലൗറ്റാറോ മാർട്ടിനസ് കൂട്ടുകെട്ടിലൂടെ ഈ ഗോൾവരൾച്ച അവസാനിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്‍റർ മിലാൻ. 2010ലാണ് ഇന്‍റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗിൽ ജേതാക്കാളായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!