കോംഗോ കോട്ട തകർത്തു; മുനോസിന്റെ മിന്നും ഗോളിൽ കൊളംബിയ നോക്കൗട്ടിൽ

Published : Jun 24, 2026, 09:54 AM IST
Daniel Munoz-Colombia

Synopsis

ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ്, ജോൺ അരിയാസ് എന്നിവരടങ്ങുന്ന കൊളംബിയൻ മുന്നേറ്റ നിരയെ അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിർത്തിയത് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയാണ്.

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കൊളംബിയ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി. മെക്സിക്കോയിലെ ഗോദലഹര സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ട പ്രതിരോധ താരം ഡാനിയേൽ മുനോസാണ് കൊളംബിയയുടെ വിജയശിൽപി. ടൂർണമെന്‍റെൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തിയ കൊളംബിയ, ഈ ജയത്തോടെ ഗ്രൂപ്പിൽ 6 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോയ്ക്ക് ഈ തോൽവി വൻ തിരിച്ചടിയായി.

എംപാസിയുടെ പോരാട്ടവും മുനോസിന്റെ രക്ഷാപ്രവർത്തനവും

മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയയാണ് ആധിപത്യം പുലർത്തിയത്. ലൂയിസ് ഡയസ്, ജെയിംസ് റോഡ്രിഗസ്, ജോൺ അരിയാസ് എന്നിവരടങ്ങുന്ന കൊളംബിയൻ മുന്നേറ്റ നിരയെ അവിശ്വസനീയമായ സേവുകളിലൂടെ തടഞ്ഞുനിർത്തിയത് കോംഗോ ഗോൾകീപ്പർ ലയണൽ എംപാസിയാണ്. മത്സരത്തിൽ ആറിലധികം നിർണായക രക്ഷപെടുത്തലുകളാണ് എംപാസി നടത്തിയത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഡാനിയേൽ മുനോസ് ഒരു തവണ വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ലൂയിസ് ഡയസ് നേടിയ ഗോളും ഫൗളിനെ തുടർന്ന് റദ്ദാക്കപ്പെട്ടു.

ഒടുവിൽ മത്സരത്തിന്‍റെ 76-ാം മിനിറ്റിൽ കൊളംബിയ കാത്തിരുന്ന നിമിഷമെത്തി. പകരക്കാരനായി ഇറങ്ങിയ യുവാൻ ക്വിന്‍റെറോ നൽകിയ പന്തുമായി ബോക്സിലേക്ക് കുതിച്ച ഡാനിയേൽ മുനോസ് ഉതിർത്ത ലോങ് ഷോട്ട് കോംഗോ പ്രതിരോധത്തിൽ തട്ടി നേരിയ വ്യതിയാനത്തോടെ ഗോൾവലയുടെ ഇടത് കോണിലേക്ക് തുളച്ചുകയറി. അവസാന മിനിറ്റുകളിൽ സമനിലയ്ക്കായി കോംഗോ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസിന്‍റെ തകർപ്പൻ സേവ് കൊളംബിയയ്ക്ക് വിജയം ഉറപ്പാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെതിരെ സമനില നേടിയാൽ കൊളംബിയയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാം. കോംഗോയ്ക്ക് അടുത്ത മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയാൽ മാത്രമേ നോക്കൗട്ട് പ്രതീക്ഷ നിലനിർത്താനാകൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രവചനാതീതം നോക്കൗട്ട് കണക്കുകൾ, ഗ്രൂപ്പ് എയിൽ മെക്സിക്കോ മാത്രം സേഫ്; ഗ്രൂപ്പ് ബിയിൽ എല്ലാവരും നൂൽപ്പാലത്തിൽ
പ്രായം തോറ്റു, കാലം നിശ്ചലമായി; വിമർശകരുടെ വായടപ്പിച്ച് സിആർ 7ന്‍റെ 'ഡബിൾ സ്ട്രോങ്' മറുപടി, 41-ാം വയസിലും ചരിത്രം കുറിച്ച് റൊണാൾഡോ