
ഡാളസ്: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെ വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് സ്വപ്നം അസ്തമിച്ചെങ്കിലും, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പെട്ടെന്നൊരു തീരുമാനമെടുത്ത് വിരമിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് 41-കാരനായ താരം വ്യക്തമാക്കി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ കരിയറിനെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും മനസ്സ് തുറന്നത്.
തന്റെ അവസാന ലോകകപ്പാണ് ഇതെന്ന് റൊണാള്‍ഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങളോട് അദ്ദേഹം പ്രതികരിച്ചു. 'ഇങ്ങനെയൊരു തോല്‍വിയോടെ ലോകകപ്പില്‍ നിന്ന് മടങ്ങുന്നത് സങ്കടകരമാണ്. ഞാന്‍ പരമാവധി ശ്രമിച്ചു. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. ഇത് എന്റെ അവസാന ലോകകപ്പാണ് എന്നത് ശരിയാണ്, എന്നാല്‍ ഇപ്പോള്‍ എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. ആവേഗത്തില്‍ വൈകാരികമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' റൊണാള്‍ഡോ പറഞ്ഞു.
തന്റെ അന്താരാഷ്ട്ര കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടെന്ന് റൊണാള്‍ഡോ ഓര്‍മ്മിപ്പിച്ചു. താന്‍ വരുന്നതിന് മുമ്പ് ഒരു കിരീടം പോലും ഇല്ലാതിരുന്ന പോര്‍ച്ചുഗലിനെ മൂന്ന് തവണ ജേതാക്കളാക്കാന്‍ തനിക്ക് സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2016 യൂറോ കപ്പ് നേടിയത് തനിക്ക് ലോകകപ്പിന് തുല്യമായ നേട്ടമാണെന്ന് റൊണാള്‍ഡോ വ്യക്തമാക്കി. 2019, 2025 യുവേഫ നേഷന്‍സ് ലീഗ് കിരീട വിജയങ്ങളും തന്റെ കരിയറിലെ സുപ്രധാന നാഴികക്കല്ലുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമിന്റെ ലോകകപ്പ് പുറത്താകലിന് പിന്നാലെ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനം ഒഴിഞ്ഞു. അദ്ദേഹത്തോടുള്ള ആദരവ് റൊണാള്‍ഡോ മറച്ചുവെച്ചില്ല. 'അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു. മികച്ചൊരു പരിശീലകനും അതിലുപരി നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. പോര്‍ച്ചുഗലിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.' റൊണാള്‍ഡോ കൂട്ടിചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!