പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇഞ്ചുറി സമയത്ത് മികേല്‍ മെറീനോ നേടിയ ഗോളാണ് സ്‌പെയ്‌നിന് ജയമൊരുക്കിയത്. ഇതോടെ തന്റെ അവസാന ലോകകപ്പ് കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് വിരാമമായി.

ഡാളസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹങ്ങള്‍ക്ക് വിരാമം. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയ്‌നിനോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായതോടെയാണ് ക്രിസ്റ്റിയാനോ ലോകകപ്പ് ഇല്ലാതെ കരിയര്‍ അവസാനിപ്പിക്കുന്നത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ ഇഞ്ചുറി സമയത്ത് നേടിയ ഗോളാണ് സ്‌പെയ്‌നിനെ ക്വാര്‍ട്ടറിലെത്തിച്ചത്. ഈ ഗോള്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ലോകകപ്പ് പ്രതീക്ഷകളെ പൂര്‍ണമായും തകര്‍ത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

91-ാം മിനിറ്റിലാണ് മികേല്‍ മെറീനോ സ്‌പെയ്‌നിന് ജയം സമ്മാനിക്കുന്നത്. ബോക്‌സിനുള്ളില്‍ നിന്ന് മെറിനോ തൊടുത്ത മനോഹരമായ ഇടങ്കാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ വലയില്‍ പതിക്കുകയായിരുന്നു. വിരസമായ 90 മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു വിജയഗോള്‍. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ച സ്‌പെയിനിന് ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ സ്‌ട്രൈക്കര്‍ മൈക്കല്‍ ഒയാര്‍സബാലിന് മുതലാക്കാനായില്ല.

പരിക്കേറ്റതിനെത്തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ പ്രധാന പ്രതിരോധതാരം നൂനോ മെന്‍ഡസിനെ മത്സരത്തിനിടയില്‍ പിന്‍വലിക്കേണ്ടി വന്നത് പോര്‍ച്ചുഗല്‍ നിരയ്ക്ക് വലിയ തിരിച്ചടിയായി. ഇത് ടീമിന്റെ പ്രതിരോധഘടനയെ ദുര്‍ബലപ്പെടുത്തി. ഈ വിജയത്തോടെ സ്‌പെയിന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ ബെല്‍ജിയം - യുഎസ്എ മത്സരത്തില്‍ വിജയിക്കുന്നവരുമായി സ്‌പെയിന്‍ ഏറ്റുമുട്ടും.

കണ്ണീരണിഞ്ഞ് റൊണാള്‍ഡോ

മത്സരശേഷം വികാരാധീനനായി റൊണാള്‍ഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ആരാധകര്‍ക്ക് നോവായി. ഈ ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമെന്നും ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസതാരത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും, റൊണാള്‍ഡോയുടെ വിടവാങ്ങല്‍ മത്സരം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു കറുത്ത അധ്യായമായി തന്നെ നിലനില്‍ക്കും.

YouTube video player