
ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തില്‍ ഡിഫിബ്രില്ലേറ്ററുമായി കളിക്കാൻ നെതര്‍ലാന്‍ഡ്സ് താരം ഡാലി ബ്ലിന്‍ഡിന് അനുമതി. രാജ്യാന്തര കരിയറിലെ 99-ാമത്തെ മത്സരത്തിനായാണ് ബ്ലിന്‍ഡ് തയാറെടുക്കുന്നത്. താരത്തെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നെഞ്ചിൽ ഇംപ്ലാന്‍റ് ചെയ്യാവുന്ന കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ (ഐസിഡി) ഉപയോഗിച്ചാണ് കളിക്കുന്നതെന്നുള്ളതാണ്. ഈ ഉപകരണം ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്തുകയും ഹൃദയസ്തംഭന സമയത്ത് ജീവൻ രക്ഷിക്കുന്ന ഷോക്ക് നൽകുകയും ചെയ്യുന്നു.
മൈതാനത്ത് വച്ച് രണ്ട് തവണ ഹൃദയസ്തംഭനമുണ്ടായിട്ടും അതിനെയെല്ലാം തരണം ചെയ്താണ് ബ്ലിന്‍ഡ് ഇപ്പോളും കളത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ബ്ലിന്‍ഡിന് ആദ്യം ഹൃദയസ്തംഭനം ഉണ്ടായത്. താരത്തിന്‍റെ കരിയര്‍ തന്നെ ഇതോടെ അവസാനിച്ചുവെന്നാണ് വിലയിരുത്തപ്പെട്ടത്. പക്ഷേ, വര്‍ധിത വീര്യത്തോടെ ബ്ലിന്‍ഡ് ഫുട്ബോള്‍ ലോകത്തേക്ക് തിരിച്ചെത്തി. 'എല്ലാവരും തന്നെ ഭയത്തോടെ നോക്കിയത് നിങ്ങള്‍ കണ്ടു കാണും.
പക്ഷേ, തന്‍റെ അച്ഛന്‍റെ പ്രതികരണമായിരുന്നു എപ്പോഴും മനസില്‍ തങ്ങി നിന്നത്. ഇനി കളിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് അദ്ദേഹം നിരന്തരം ഡോക്ടറോട് ചോദിച്ച് കൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ശാന്തമായ കാഴ്ചപ്പാട് പ്രതീക്ഷകള്‍ നല്‍കി' - നെവർ എഗെയ്ൻ സ്റ്റാൻഡിംഗ് സ്റ്റിൽ എന്ന ഡോക്യുമെന്‍ററിയില്‍ ബ്ലിന്‍ഡ് പറഞ്ഞിട്ടുണ്ട്. ഒരു സാധാരണ വ്യക്തിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ കഴിയുമെന്ന് ഇപ്പോള്‍ ബ്ലിന്‍ഡ് ആത്മവിശ്വാസത്തോടെയാണ് പറയുന്നു.
മകന്‍ രാജ്യത്തിനായി പോരാടുന്നത് തൊട്ടടുത്ത് നിന്ന് തന്നെ അച്ഛന്‍ കാണുന്നുണ്ട്. നെതര്‍ലന്‍ഡ്സ് ടീമിന്‍റെ സഹപരീശിലകന്‍ കൂടിയാണ് ഡാലി ബ്ലിന്‍ഡിന്‍റെ അച്ഛന്‍ ഡാനി ബ്ലിന്‍ഡ്. യുഎസ്എക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഗോള്‍ നേടിയ ഡാലി ബ്ലിന്‍ഡ് ഡഗ്ഔട്ടിലെത്തി തന്‍റെ അച്ഛനൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഹൃദയം കവരുന്നതായിരുന്നു.
അതേസമയം, അര്‍ജന്‍റീനക്കെതിരായ മത്സരത്തെ വലിയ ആവേശത്തോടെയാണ് നെതര്‍ലാന്‍ഡ്സ് കാണുന്നത്. ക്വാര്‍ട്ടറില്‍ മെസിയെ നിശബ്ദനാക്കാനുള്ള തന്ത്രങ്ങള്‍ അറിയാമെന്നാണ് ഡച്ച് കോച്ച് ലൂയി വാന്‍ ഗാല്‍ പറഞ്ഞത്. മെസി ലോകത്തില ഏറ്റവും അപകടകാരിയും ഭാവനാശാലിയുമായ കളിക്കാരനാണ്. നിരവധി അവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം സ്വന്തം നിലയിലും നിര്‍മായക ഗോളുകള്‍ നേടാന്‍ അദ്ദേഹത്തിനാവും. എന്നാല്‍ അദ്ദേഹത്തിന്‍റെ കാലില്‍ പന്തില്ലാത്തപ്പോള്‍ അദ്ദേഹം മത്സരത്തില്‍ അധികം പങ്കാളിയാകാറില്ല, ആ അവസരം ഞങ്ങള്‍ മുതലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!