
ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളില്‍ കരുത്തരായ ജര്‍മ്മനിയെ അട്ടിമറിച്ച് ഇക്വഡോര്‍ നോക്കൗട്ട് റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്തി. ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്. 77-ാം മിനിറ്റില്‍ ഗോണ്‍സാലോ പ്ലാറ്റ നേടിയ ഗോളാണ് ഇക്വഡോറിന് നിര്‍ണ്ണായക വിജയവും നോക്കൗട്ട് പ്രതീക്ഷയും സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ജര്‍മ്മനി ആധിപത്യം പുലര്‍ത്തിയിരുന്നു. രണ്ടാം മിനിറ്റില്‍ തന്നെ ലെറോയ് സാനെയുടെ ഗോളിലൂടെ ജര്‍മ്മനി മുന്നിലെത്തി. എന്നാല്‍, ഒമ്പതാം മിനിറ്റില്‍ നില്‍സണ്‍ അങ്കുലോയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് സമനിലയില്‍ പിരിഞ്ഞേക്കുമെന്ന് കരുതിയ മത്സരത്തിന്റെ 77-ാം മിനിറ്റിലാണ് പ്ലാറ്റയിലൂടെ ഇക്വഡോര്‍ വിജയഗോള്‍ കണ്ടെത്തിയത്. പെഡ്രോ വൈറ്റിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് കെവിന്‍ റോഡ്രിഗസ് ഹെഡ് ചെയ്ത് നല്‍കിയപ്പോള്‍, പ്ലാറ്റ കൃത്യമായ ടച്ചിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
ജര്‍മ്മനിയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ 40-കാരനായ മാനുവല്‍ നോയര്‍ ഉണ്ടായിരുന്നിട്ടും ഇക്വഡോര്‍ ആക്രമണത്തെ തടയാനായില്ല. ഈ ലോകകപ്പിലെ തന്റെ ഫോമില്ലായ്മ നോയറിനും തിരിച്ചടിയായി. 2013ന് ശേഷം ഒരു യൂറോപ്യന്‍ ടീമിനെതിരെ ഇക്വഡോര്‍ നേടുന്ന ആദ്യ വിജയമാണിത്. 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോര്‍ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്നത്.
ജര്‍മ്മനിയുടെ തുടര്‍ച്ചയായ 11 വിജയങ്ങളുടെ കുതിപ്പാണ് ഈ മത്സരത്തോടെ അവസാനിച്ചത്. ഗ്രൂപ്പ് ഇയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നേരത്തെ തന്നെ ജര്‍മ്മനി നോക്കൗട്ട് ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ഫോക്‌സ്ബറോയില്‍ വെച്ചാണ് ജര്‍മ്മനിയുടെ നോക്കൗട്ട് മത്സരം. മറ്റൊരു മത്സരത്തില്‍ ഐവറി കോസ്റ്റ് എതിരില്ലാത്ത രണ്ട് ഗോളിന് ക്യുറസാവോയെ പരാജയപ്പെടുത്തി. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാ ഐവറി കോസ്റ്റ് നോക്കൗട്ട് ഉറപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!