നിലയുറപ്പിക്കാൻ കഴിയാതെ ജാസി നേരെ വീണത് ഈ ടണലിന് അകത്തേക്കായിരുന്നു. ഇതുകണ്ട് പരിഭ്രാന്തരായ സഹതാരങ്ങളും സെക്യൂരിറ്റി ജീവനക്കാരും ഉടൻ തന്നെ താരത്തിനടുത്തേക്ക് ഓടിയെത്തി.
റിയോ ഡി ജനീറോ: ഫുട്ബോൾ മൈതാനങ്ങളിൽ അവിശ്വസനീയവും അപ്രതീക്ഷിതവുമായ പല സംഭവങ്ങളും നടക്കാറുണ്ട്. എന്നാൽ ബ്രസീലിയൻ ലീഗിൽ അടുത്തിടെ നടന്നത് ആരാധകരെയും സഹതാരങ്ങളെയും ഒരുപോലെ ഞെട്ടിച്ച സംഭവമാണ്. മത്സരത്തിൽ ഗോൾ അടിച്ച സന്തോഷത്തിൽ ആഘോഷിക്കാൻ പരസ്യ ബോർഡിന് മുകളിലൂടെ ചാടിയ താരം ചെന്നു വീണത് ഡ്രസ്സിങ് റൂം ടണലിലേക്ക്. ബ്രസീലിയൻ സിരി എ ലീഗിൽ കുരിറ്റിബയും ചാപെക്കോയൻസെയും തമ്മിൽ നടന്ന മത്സരത്തിലാണ് അപൂർവ്വ സംഭവം അരങ്ങേറിയത്.
കുരിറ്റിബയുടെ പ്രതിരോധ താരം ജാസി ആണ് ആഘോഷത്തിനിടെ അപകടത്തിൽപ്പെട്ടത്. മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ടീമിനെ 2-0 ന് മുന്നിലെത്തിച്ചതിന് പിന്നാലെ കാണികൾക്ക് അടുത്തേക്ക് ഓടിയ ജാസി പരസ്യ ബോർഡുകൾക്ക് മുകളിലൂടെ ചാടുകയായിരുന്നു. എന്നാൽ ഹാഫ് ടൈമിനോട് അനുബന്ധിച്ച് ഡ്രസ്ലിംഗ് റൂമിലേക്ക് പോകുന്ന ടണലിന്‍റെ കവാടം തുറന്നിട്ടിരുന്നത് താരം ശ്രദ്ധിച്ചില്ല. നിലയുറപ്പിക്കാൻ കഴിയാതെ ജാസി നേരെ വീണത് ഈ ടണലിന് അകത്തേക്കായിരുന്നു. ഇതുകണ്ട് പരിഭ്രാന്തരായ സഹതാരങ്ങളും സെക്യൂരിറ്റി ജീവനക്കാരും ഉടൻ തന്നെ താരത്തിനടുത്തേക്ക് ഓടിയെത്തി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം താരം കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ കാൽക്കുഴയ്ക്ക് പരിക്കേറ്റ ജാസിക്ക് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.
ഇതിന് പിന്നാലെ വാര്‍ പരിശോധനയില്‍ ജാസി നേടിയ ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തി റഫറി ഗോൾ റദ്ദാക്കിയത് മറ്റൊരു തിരിച്ചടിയായി. ആവേശത്തോടെ ആഘോഷിച്ച ഗോളും പോയി, ഒപ്പം പരിക്കും പറ്റി എന്നതായിരുന്നു താരത്തിന്‍റെ അവസ്ഥ. കുരിറ്റിബയുടെ കൂട്ടോ പെരേര സ്റ്റേഡിയത്തിൽ ഇത്തരമൊരു സംഭവം ആദ്യമായല്ല നടക്കുന്നത്. 2014-ൽ സാവോ പോളോയ്‌ക്കെതിരായ മത്സരത്തിനിടെ കുരിറ്റിബയുടെ സ്ട്രൈക്കർ ജോയലും ഗോൾ ആഘോഷത്തിനിടെ ഇതേ രീതിയിൽ കുഴിയിൽ വീണിരുന്നു. അന്ന് ജോയലിനെ രക്ഷിക്കാൻ ഓടിയെത്തിയ അതേ സെക്യൂരിറ്റി ജീവനക്കാരൻ തന്നെയാണ് 12 വർഷത്തിന് ശേഷം ജാസിയെയും രക്ഷിക്കാൻ എത്തിയത് എന്നതും കൗതുകമായി. കനത്ത പോരാട്ടം നടന്ന മത്സരത്തിൽ ചാപെക്കോയൻസെയെ 2-1 ന് തോൽപ്പിച്ച് കുരിറ്റിബ വിജയം സ്വന്തമാക്കി.
