
സൂറിച്ച്: ഖത്തര്‍ ലോകകപ്പില്‍ (Qatar World Cup) ചിലി, കൊളംബിയ, ഇറ്റലി (Italy) എന്നിവര്‍ കളിക്കില്ലെന്ന് ഉറപ്പായി. തെക്കേ അമേരിക്കയില്‍ നിന്ന് ലോകകപ്പ് യോഗ്യത നേടിയ ഇക്വഡോറിനെതിരെ ചിലി (Chile) നല്‍കിയ പരാതി ഫിഫ തള്ളിയതോടെയാണ് ഈ ടീമുകളുടെ അവസാന പ്രതീക്ഷയും അവസാനിച്ചത്. ഇക്വഡോര്‍ ഡിഫന്‍ഡര്‍ ബൈറോണ്‍ കാസ്റ്റിലോ കൊളംബിയന്‍ താരമാണെന്നായിരുന്നു ചിലിയുടെ പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്വഡോറിനെ അയോഗ്യരാക്കിയാല്‍ ചിലി, കൊളംബിയ, ഇറ്റലി ടീമുകളില്‍ ഒന്നിന് ഖത്തര്‍ ലോകകപ്പിന് യോഗ്യത കിട്ടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിലിയുടെ പരാതിയില്‍ അന്വേഷണം നടത്തിയെന്നും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിഫ വ്യക്തമാക്കി. കായിക തര്‍ക്ക പരിഹാര കോടതിയില്‍ ചിലിക്ക് അപ്പീല്‍ നല്‍കാമെന്നും ഫിഫ വ്യക്തമാക്കി.
ദക്ഷിണമേരിക്കന്‍ മേഖലയില്‍ നാല് ടീമുകള്‍ക്കാണ് നേരിട്ട് ലോകകപ്പിന് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ക്വാളിഫയര്‍ കളിക്കണം. ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വെ, ഇക്വഡോര്‍ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയത്. പെറു അഞ്ചാമതാണ്. കൊളംബിയ ആറാം സ്ഥാനത്തും ചിലി ഏഴാം സ്ഥാനത്തുമാണ് അവസാനിപ്പിച്ചത്. യോഗ്യതയ്ക്ക് പുറത്താവുകയും ചെയ്തു.
യൂറോ ചാംപ്യന്മാരായ ഇറ്റലിക്ക് തുടര്‍ച്ചയായ രണ്ടാം തവണും ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് തോറ്റാണ് മുന്‍ ലോക ചാംപ്യന്മാര്‍ മടങ്ങുന്നത്. അവസാനം നടന്ന ഫൈനലിസിമയില്‍ അര്‍ജന്റീനയോടും ഇറ്റലി പരാജയപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!