
ലണ്ടൻ: യൂറോ കപ്പ് സെമി ഫൈനലിൽ ഡെൻമാർക്കിനെതിരായ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ട് ജയിച്ച് ഫൈനലിലെത്തിയെങ്കിലും വിവാദ പെനൽറ്റിയെക്കുറിച്ചും സ്റ്റേഡിയത്തിലെ ഇംഗ്ലീഷ് ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ആരോപണങ്ങൾ നിലക്കുന്നില്ല.നിശ്ചിത സമയത്തും അധിക സമയത്തും ഇംഗ്ലണ്ട് ആക്രമണങ്ങളെ ഗോൾ പോസ്റ്റിന് മുന്നിൽ വൻമതിൽ കെട്ടി പ്രതിരോധിച്ച ഡെൻമാർക്ക് ഗോൾ കീപ്പർ കാസ്പർ ഷ്മൈക്കലിന്റെ മുഖത്തേക്ക് കാണികളിലാരോ ലേസർ ലൈറ്റ് അടിച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എക്സ്ട്രാ ടൈമിൽ ഹാരി കെയ്ൻ എടുത്ത പെനൽറ്റി കിക്കിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് റഹീം സ്റ്റെർലിംഗിനെ ബോക്സിൽ വീഴ്ത്തിയതിന് റഫറി പെനൽറ്റി വിധിച്ചത്. ഹാരി കെയ്ൻ ആദ്യമെടുത്ത കിക്ക് ഷ്മൈക്കൽ തടുത്തിട്ടെങ്കിലും റീ ബൗണ്ടിൽ പന്ത് വലയിലാക്കി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടി.
അതേസമയം, റഹീം സ്റ്റെർലിംഗിനെ വീഴ്ത്തിയതിന് പെനൽറ്റി വിധിച്ചത് തെറ്റായിപ്പോയെന്ന അഭിപ്രായങ്ങളും ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. സ്റ്റെർലിംഗിനെ ജോക്വിം മെയ്ൽ ഫൗൾ ചെയ്തിട്ടില്ലെന്നും അബദ്ധത്തിൽ കാലു കൊണ്ടപ്പോൾ തന്നെ സ്റ്റെർലിംഗ് അഭിനയിച്ച് വീഴുകയായിരുന്നുവെന്നുമാണ് ഒരു വിഭാഗം ആരാധകർ കരുതുന്നത്.
1966ലെ ലോകകപ്പ് ഫൈനലിനുശേഷം ഇംഗ്ലണ്ട് ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിലെത്തുന്നത്. 55 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഫൈനൽ ടിക്കറ്റ് ഇംഗ്ലീഷ് ആരാധകരും ആഘോഷമാക്കുകയാണ്. ഞായറാഴ്ച വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!