
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളില്‍ സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം. ഹംഗറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലന്‍ഡ് വീഴ്ത്തിയത്. ആദ്യ പകുതിയില്‍ ക്വാഡോ ദുവയും മൈക്കല്‍ ഐബിഷറും നേടിയ ഗോളില്‍ മുന്നിലെത്തിയ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ രണ്ടാം പകുതിയില്‍ ബാര്‍നബാസ് വാര്‍ഗയുടെ ഗോളിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സ്വിസ് പ്രതിരോധം തകര്‍ക്കാന്‍ ഹംഗറിക്കായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഹംഗറി കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമില്‍ ബ്രീന്‍ എംബോളോ ഹംഗറി വലയില്‍ ഒരിക്കല്‍ കൂടി പന്തെത്തിച്ച് സ്വിസ് വിജയം പൂര്‍ത്തിയാക്കി.
പന്തടക്കത്തിലും പാസിംഗിലും ഒപ്പത്തിനൊപ്പം പിടിച്ച ഹംഗറിയെ ഫിനിഷിംഗ് മികവിലാണ് സ്വിസ് മറികടന്നത്. പന്ത്രണ്ടാം മിനിറ്റില്‍ നീട്ടിക്കിട്ടിയ ത്രൂ പാസില്‍ അരങ്ങേറ്റ താരം ക്വാഡോ ദുവ ഹംഗറി വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ സ്വിസ് ആവേശം തണുത്തു. എന്നാല്‍ വാര്‍ പരിശോധനയില്‍ അത് ഓഫ് സൈഡല്ലെന്ന് വ്യക്തമായതോടെ സ്വിസിന് ഗോള്‍ അനുവദിച്ചു. ഒരു ഗോളിന് മുന്നിലെത്തിയശേഷവും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച സ്വിറ്റ്സര്‍ലന്‍ഡ് ഹംഗറി പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി.
ആദ്യ പകുതിയുടെ 40-ാം മിനിറ്റില്‍ സമനില ഗോളിന് ലഭിച്ച സുവര്‍ണാവസരം ഹംഗറിക്ക് നഷ്ടമായി. ബോക്സിന് പുറത്തു നിന്ന് സോബോസ്ലായ് തൊടുത്ത ഫ്രീ കിക്കില്‍ ഒര്‍ബാന്‍ തൊടുത്ത ഹെഡ്ഡര്‍ നേരെ ചെന്നത് സ്വിസ് ഗോള്‍കീപ്പര്‍ സോമറുടെ നേര്‍ക്കായത് സ്വിസിന് ഭാഗ്യമായി. ആദ്യ പകുതി തീരും മുമ്പ് മൈക്കല്‍ ഐബിഷർ 20വാര അകലെ നിന്ന് തൊടുത്ത ഗോളിലൂടെ സ്വിസ് വീണ്ടും ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ഹംഗറി രണ്ടാം പകുതിയില്‍ കൂടുതല്‍ ആസൂത്രിതമായാണ് ഗ്രൗണ്ടിലിറങ്ങിയത്. അതിന്‍റെ ഫലം അവര്‍ക്ക് വൈകാതെ കിട്ടുകയും ചെയ്തു. 66-ാം മിനിറ്റില്‍ ബാര്‍നബാസ് വാര്‍ഗയുടെ ഹംഗറി ഒരു ഗോള്‍ മടക്കി സ്വിസിനെ പ്രതിരോധത്തിലാക്കി.
ഒരു ഗോള്‍ വീണതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഹംഗറി സമനില ഗോളിനായി ശ്രമിച്ചെങ്കിലും പ്രതിരോധപ്പൂട്ട് തകര്‍ക്കാനായില്ല. ഒടുവില്‍ പ്രതിരോധം മറന്ന് സമനില ഗോളിനായുള്ള ശ്രമം ഇഞ്ചുറി ടൈമിലെ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടി സ്വിറ്റ്സര്‍ലന്‍ഡ് പൊളിച്ചതോടെ ഹംഗറിയുടെ പതനം പൂര്‍ത്തിയായി. കാലില്‍ നിന്ന് ബൂട്ട് ഊരി തെറിച്ചെങ്കിലും 93-ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയുടെ ലോഫ്ഫറ്റഡ് കിക്ക് ഹംഗറി വലയിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!