തോൽവിയാണെങ്കിൽ 2004ന് ശേഷമാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന് പുറത്തേക്കുള്ള വഴിയാകും. സമനിലയെങ്കിൽ മറ്റ് മത്സരങ്ങളുടെ ഫലം കാത്തിരിക്കണം.
മാഡ്രിഡ്: യൂറോ കപ്പിൽ ഗ്രൂപ്പ് ഇയിൽ ആരൊക്കെ പ്രീക്വാർട്ടർ ഉറപ്പിക്കുമെന്ന് ഇന്നറിയാം. സ്പെയിൻ, സ്ലൊവാക്യയെയും പോളണ്ട്, സ്വീഡനെയും നേരിടും. രാത്രി 9.30നാണ് രണ്ട് കളികളും. നാല് ടീമുകളിൽ നാലു പോയിന്‍റുള്ള സ്വീഡനാണ് മുന്നിൽ. സ്ലൊവാക്യക്ക് മൂന്നും സ്പെയിനിന് രണ്ടും ഒരു സമനില മാത്രമുള്ള പോളണ്ടിന് ഒരു പോയിന്‍റുമാണുള്ളത്.
പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിക്കാൻ ഓരോ മത്സരഫലവും നിർണായകം. രണ്ട് തവണ സമനിലക്കുരുക്കിൽ കുടുങ്ങിയ സ്പെയിനിന് സ്ലൊവാക്യയെ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. തോൽവിയാണെങ്കിൽ 2004ന് ശേഷമാദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയിനിന് പുറത്തേക്കുള്ള വഴിയാകും.
പോളണ്ടിനെതിരെ പെനാൽറ്റി കളഞ്ഞെങ്കിലും ജെറാർഡ് മൊറീനോയെ ഒരിക്കൽ കൂടി എൻറിക്കെ വിശ്വസിച്ചേക്കും. മുന്നേറ്റത്തിൽ മാറ്റമുണ്ടായാൽ ഫെറാൻ ടോറസിനും സാധ്യത. സ്ലൊവാക്യയെ എഴുതിത്തള്ളാൻ സ്പെയിനിനാവില്ല. പോളണ്ടിനെ വീഴ്ത്തിയ ആവേശമുണ്ട് അവർക്ക്. സ്വീഡനെതിരെ സ്ലൊവാക്യ തലകുനിച്ചത് ഒരേയൊരു പെനാൽറ്റി ഗോളിലാണെന്നതും കാണണം.
എമിൽ ഫോസ്ബെർഗും മികച്ച ഫോമിൽ. എങ്കിലും സൂപ്പർതാരം ലെവൻഡോവ്സ്കിയുടെ കരുത്തിലെത്തുന്ന പോളണ്ടിനും പ്രതീക്ഷയ്ക്ക് വകയുണ്ട്. മിന്നും ജയമെങ്കിൽ രണ്ടാം സ്ഥാനമോ, മൂന്നാം സ്ഥാനക്കാരിലെ
മികച്ചവനായോ കടമ്പ കടക്കാം പോളണ്ടിന്. ഓരോ മത്സരവും തീ പാറുമെന്നുറപ്പ്.