
ദോഹ: ഫിഫ ലോകകപ്പ് മത്സരവേദികളിലും സ്റ്റേഡിയങ്ങളിലും മദ്യത്തിനുള്ള വിലക്ക് മറികടക്കാനായി ബൈനാകുലറിനുള്ളില്‍ മദ്യം ഒളിപ്പ് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. കഴിഞ്ഞ ദിവസം നടന്ന മെക്സിക്കോ-പോളണ്ട് മത്സരം കാണാനായി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനെത്തിയ മെക്സിക്കന്‍ ആരാധനാണ് ബൈനോകുലറിനുള്ളില്‍ ഒളിപ്പിച്ച മദ്യം കടത്താന്‍ ശ്രമിച്ചത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയോടെ പിടികൂടുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആരാധകന്‍റെ കൈയില്‍ നിന്ന് ബൈനോകുലര്‍ വാങ്ങി പരിശോധിക്കുന്നതാണ് വീഡിയോയിലുള്ളത്. പിന്നീട് അതിലൂടെ നോക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ബൈനോകുലറിലൂടെ നോക്കുമ്പോള്‍ ഒന്നും കാണാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ അത് അഴിച്ചു പരിശോധിച്ചപ്പോഴാണ് മദ്യത്തിന്‍റെ മണമടിച്ചത്. മണത്തുനോക്കിയശേഷം അത് മദ്യമാണെന്ന് അവര്‍ സ്ഥിരീകരിക്കുന്നതും വീഡിയോയിലുണ്ട്.
എന്നാല്‍ ഇത് മദ്യമല്ലെന്നും ഹാന്‍ഡ‍് സാനിറ്റൈസറാണെന്നുമാണ് ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വാദിച്ചത്. പിന്നീട് ഈ ആരാധകന് എന്താണ് സംഭവിച്ചതെന്ന് വീഡിയോയിലോ റിപ്പോര്‍ട്ടുകളിലോ പറയുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് ലോകകപ്പ് വേദികളിലും പരിസരങ്ങളിലും മദ്യം വിലക്കാന്‍ ഫിഫ തീരുമാനിച്ചത്. മദ്യനിരോധനമുള്ള ഇസ്ലാമിക രാജ്യമായ ഖത്തറില്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഇളവ് നല്‍കാന്‍ നേരത്തെ തിരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം മദ്യനിരോധനം കര്‍ശനമാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നു.
സ്റ്റേഡിയത്തിന് പുറത്ത് കൗണ്ടറുകള്‍ സജ്ജീകരിച്ച് ബിയര്‍ വില്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതും വേണ്ടെന്ന് വെച്ചിരുന്നു. ഫാന്‍ സോണുകളിലും ലൈസന്‍സുള്ള ഇടങ്ങളിലും മാത്രമാണ് ലോകകപ്പിനോട് അനുബന്ധിച്ച് നിലവില്‍ ബിയര്‍ ലഭിക്കു. ലോകകപ്പ് കണാനും തങ്ങളുടെ ടീമിനെ പിന്തുണക്കാനുമായി ലാറ്റിനമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ആയിരക്കണക്കിന് ആരാധകരാണ് ഖത്തറിലെത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!