
ദോഹ: ഖത്തർ ലോകകപ്പിൽ ബ്രസീലും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം നടക്കുന്നതിനെ സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫായി. ആദ്യ പകുതിയുടെ 44-ാം മിനിറ്റിലായിരുന്നു സംഭവം. ബ്രസീലിന് ലഭിച്ച കോർണർ എടുക്കാനായി റാഫീഞ്ഞ തയാറാകുന്ന സമയത്താണ് പെട്ടെന്ന് ലൈറ്റുകൾ ഓഫായത്. 10 സെക്കൻഡുകൾക്കുള്ളിൽ ലൈറ്റുകൾ വീണും ഓണായതോടെ കളി പുനരാരംഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ എന്താലായും സ്റ്റേഡിയത്തിലെ ലൈറ്റ് ഓഫായതിൽ ട്രോളുകൾ നിറയുന്നുണ്ട്.
അതേസമയം, ഗ്രൂപ്പ് ജിയില്‍ ബ്രസീല്‍- സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. നെയ്മറുടെ അഭാവം ബ്രസീലിന്റെ പ്രകടനത്തെ ബാധിക്കുന്നതാണ് കണ്ടത്. അതേസമയം, ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ സ്വിസ് പ്രതിരോധത്തിന് സാധിക്കുകയും ചെയ്തു. നെയ്മര്‍ക്ക് പകരം ഫ്രെഡിനെ കളത്തിലിറക്കിയാണ് ബ്രസീല്‍ ഇറങ്ങിയത്. 12-ാം മിനിറ്റില്‍ ബ്രസീലിന്റെ മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. ഇടത് വിംഗില്‍ നിന്ന് ലൂകാസ് പക്വേറ്റയുടെ പാസ് റിച്ചാര്‍ലിസണ്. താരം ബോക്‌സിലേക്ക് പന്ത് നീട്ടികൊടുത്തു.
എന്നാല്‍ വിനിഷ്യസിന്റെ ഷോട്ട് സ്വിസ് പ്രതിരോധതാരം എല്‍വേദി തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ഷോട്ട് പുറത്തേക്ക്. 19-ാം മിനിറ്റില്‍ പക്വേറ്റയുടെ ക്രോസ് സ്വിസ് ഗോള്‍ മുഖത്തേക്ക്. റിച്ചാര്‍ലിസണ്‍ ഒരു മുഴുനീളെ സ്‌ട്രേച്ചിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 27-ാം റഫീഞ്ഞയുടെ ഷോട്ട് സ്വിസ് ഗോള്‍ കീപ്പര്‍ കയ്യിലൊതുക്കി. 31-ാം മിനിറ്റില്‍ മിലിറ്റാവയുമൊത്തുള്ള മുന്നേറ്റവും സോമറിന്റെ കൈകളില്‍ അവസാനിച്ചു.
മറുവശത്ത് സ്വിറ്റ്‌സര്‍ലന്‍ഡിനാവട്ടെ പറയത്തക്ക അവസരങ്ങള്‍ ഒന്നുംതന്നെ ലഭിച്ചതുമില്ല. മുന്നേറ്റ നിരയില്‍ കഴിഞ്ഞ മത്സരത്തിലേത് പോലെ തന്നെ റിച്ചാര്‍ലിസണിന് ഒപ്പം വിനീഷ്യസ് ജൂനിയറും റാഫീഞ്ഞയുമാണ് ആദ്യ ഇലവനില്‍ സ്ഥാനം നേടിയത്. പരിക്കേറ്റ സൂപ്പര്‍താരം നെയ്മര്‍ക്ക് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ഫ്രെഡ് ടീമിലെത്തി. റൈറ്റ് ബാക്കായി പരിക്കേറ്റ ഡാനിലോയ്ക്ക് പകരം റയല്‍ മാഡ്രിഡിന്റെ എഡര്‍ മിലിറ്റാവോ എത്തിയതോടെ പ്രതിരോധം വീണ്ടും ശക്തമായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!