ഓര്‍മ്മയുണ്ടോ ഈ മുഖം? ലോകകപ്പ് ഗ്യാലറിയില്‍ ഓസിലിന്‍റെ ചിത്രങ്ങള്‍, ജ‍ര്‍മന്‍ ഇരട്ടത്താപ്പിന് ആരാധകരുടെ ചെക്

By Jomit JoseFirst Published Nov 28, 2022, 8:34 AM IST
Highlights

റഷ്യന്‍ ലോകകപ്പിലെ ജര്‍മനിയുടെ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്നുവന്ന വംശീയാധിക്ഷേപങ്ങളെ തുടര്‍ന്നായിരുന്നു മെസ്യൂട്ട് ഓസിലിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍

ദോഹ: ഫിഫ ലോകകപ്പില്‍ ജര്‍മനി-സ്‌പെയിന്‍ പോരാട്ടത്തില്‍ ഗ്യാലറിയില്‍ മെസ്യൂട്ട് ഓസിലിന്‍റെ ചിത്രമേന്തി ആരാധകരുടെ പ്രതിഷേധം. 'വൺ ലവ്' ആം ബാൻഡ് വിലക്കിയ ഫിഫ നടപടിയില്‍ പ്രതിഷേധിച്ച് ജര്‍മന്‍ താരങ്ങള്‍ ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍ വാ പൊത്തിപ്പിടിച്ചിരുന്നു കഴിഞ്ഞ മത്സരത്തില്‍. ജര്‍മനിയുടെ ഈ പ്രതിഷേധത്തിനിടയിലും ടീമിലെ ഇരട്ടത്താപ്പിനെ വിമര്‍ശിക്കാനാണ് ആരാധകര്‍ ഓസിലിന്‍റെ ചിത്രവുമായി ഗ്യാലറിയിലെത്തിയത്. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനിലെയും ആരാധകര്‍ക്കിടയിലേയും വംശീയതയെ വിമര്‍ശിച്ച് 2018ല്‍ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് മധ്യനിര ജീനിയസായിരുന്ന മെസ്യൂട്ട് ഓസില്‍. 

റഷ്യന്‍ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തോറ്റ് ജര്‍മനി പുറത്തായതിന് പിന്നാലെ ഉയര്‍ന്ന വംശീയാധിക്ഷേപങ്ങളെ തുടര്‍ന്നായിരുന്നു അസിസ്റ്റുകളുടെ രാജകുമാരന്‍ എന്നറിയപ്പെട്ടിരുന്ന മെസ്യൂട്ട് ഓസിലിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍. തുര്‍ക്കി വംശജനായ ഓസില്‍ തുര്‍ക്കി പ്രസിഡന്‍റ് തയ്യിബ് എര്‍ദോഗനൊപ്പം ചിത്രമെടുത്തതിന്‍റെ പേരില്‍ തുടങ്ങിയ വംശീയാധിക്ഷേപമാണ് വിരമിക്കലില്‍ അവസാനിച്ചത്. എർദോഗനൊപ്പം ഓസിൽ ചിത്രമെടുത്തതിനെതിരെ ജർമനിയില്‍ ജനരോഷം ശക്തമായിരുന്നു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. കൂടാതെ ഓസിലിനെ ജര്‍മന്‍ കാണികള്‍ കൂകിവിളിച്ചിരുന്നു. 

ടീം ജയിക്കുമ്പോള്‍ ഞാനൊരു ജര്‍മന്‍കാരനും തോല്‍ക്കുമ്പോള്‍ കുടിയേറ്റക്കാരനുമായി ചിത്രീകരിക്കപ്പെടുന്നതായി ഓസില്‍ ആഞ്ഞടിച്ചിരുന്നു. 'എർദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. അതിനപ്പുറം ഒന്നുമില്ല. ഞാനൊരു പ്രഫഷനൽ ഫുട്ബോൾ കളിക്കാരനാണ്. ചിത്രമെടുത്തതിന്റെ പേരിൽ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ മേഖലയിൽനിന്ന് എതിർപ്പുണ്ടായി. ഇനിയും ജർമനിയുടെ ജഴ്സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെന്ന് മനസിലായി. വലിയ ഹൃദയഭാരത്തോടെയാണ് ഈ തീരുമാനമെടുത്തതെന്നും' അന്ന് മെസ്യൂട്ട് ഓസിൽ പറഞ്ഞിരുന്നു.

സിൻജിയാങ് പ്രവിശ്യയിലെ മുസ്ലീം ന്യൂനപക്ഷമായ ഉയിഗുറുകളോടുള്ള ചൈനയുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും അന്താരാഷ്‌ട്ര സമൂഹത്തിന്‍റെ മൗനത്തെയും പരസ്യമായി അപലപിച്ചും ജര്‍മന്‍ മുന്‍ ഫുട്ബോളര്‍ മെസ്യൂട്ട് ഓസില്‍ മുമ്പ് ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ഇതോടെ ആഴ്‌സണലുമായുള്ള ബന്ധം വഷളായ താരം ഇപ്പോള്‍ തുര്‍ക്കിയിലെ ക്ലബിലാണ് കളിക്കുന്നത്. 

രാഷ്‌ട്രീയമായി വളരുന്നു, താരം മെലിയുന്നു; ഒരു ട്വീറ്റില്‍ റെഡ് കാര്‍ഡ് കിട്ടി ഓസിലിന്‍റെ കരിയര്‍

click me!