എന്തൊരു ഗോളാണ് ചങ്ങാതീ; തോല്‍വിക്കിടയിലും താരമായി അൽഫോൻസോ ഡേവീസ്

By Jomit JoseFirst Published Nov 28, 2022, 7:53 AM IST
Highlights

നിലവിലെ റണ്ണറപ്പുകളെ നിശബ്ദരാക്കി അൽഫോൻസോ ഡേവീസ് 68-ാം സെക്കന്‍ഡില്‍ വല കുലുക്കി

ദോഹ: ഈ ഫുട്ബോള്‍ ലോകകപ്പിലെ അതിവേഗ ഗോളാണ് ക്രൊയേഷ്യക്കെതിരെ കാനഡയുടെ അൽഫോൻസോ ഡേവീസ് നേടിയത്. കഴിഞ്ഞ ലോകകപ്പിലും അതിവേഗ ഗോൾ വഴങ്ങിയത് ക്രൊയേഷ്യയാണ്. ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ആദ്യ ഗോള്‍ കൂടിയാണ് ഡേവീസ് പേരിലാക്കിയത്. 

ക്രൊയേഷ്യയുടെ സുവർണ തലമുറ കാനഡയ്ക്കെതിരെയിറങ്ങുമ്പോൾ ഇങ്ങനെയൊരു തുടക്കം പ്രതീക്ഷിച്ചുകാണില്ല. നിലവിലെ റണ്ണറപ്പുകളെ നിശബ്ദരാക്കി അൽഫോൻസോ ഡേവീസ് 68-ാം സെക്കന്‍ഡില്‍ വല കുലുക്കി. കഴിഞ്ഞ ലോകകപ്പിലും സമാനമായി അതിവേഗ ഗോൾ വഴങ്ങിയ അനുഭവം ക്രൊയേഷ്യക്കുണ്ട്. പ്രീ ക്വാർട്ടറിൽ ഡെൻമാർക്ക് താരം മത്തിയാസ് ജോർജെൻസെൻ ആയിരുന്നു 58-ാം സെക്കൻഡിൽ ക്രൊയേഷ്യയെ ഞെട്ടിച്ചത്. പക്ഷേ മൂന്ന് മിനുറ്റിന് ശേഷം ക്രൊയേഷ്യ തിരിച്ചടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ മറികടന്നപ്പോള്‍ ഫൈനലിൽ ഫ്രാൻസിന് മുന്നിലാണ് ക്രൊയേഷ്യയുടെ ജൈത്രയാത്ര അന്ന് അവസാനിച്ചത്.

അൽഫോൻസോ ഡേവീസ് റെക്കോര്‍ഡ് ഗോള്‍ നേടിയെങ്കിലും രണ്ടാം തോൽവിയോടെ കാനഡ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇതോടെ ഒന്നിനതിരെ നാല് ഗോളിന് ജയിച്ച ലൂക്ക മോഡ്രിച്ചും കൂട്ടരും പ്രീ ക്വാർട്ട‌ർ പ്രതീക്ഷ സജീവമാക്കി. 36-ാം മിനുറ്റില്‍ ക്രമാരിച്ചിന്‍റെ കാലിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. 44-ാം മിനുറ്റില്‍ മാര്‍ക്കോ ലിവാജ ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 70-ാം മിനുറ്റില്‍ ക്രമാരിച്ചിന്‍റെ വകയായി രണ്ടാം ഗോള്‍ പിറന്നു. ഇഞ്ചുറിടൈമില്‍(90+4) ലോവാറോ ക്രൊയേഷ്യയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ക്രൊയേഷ്യ പ്രതീക്ഷയോടെ വമ്പൻ പോരാട്ടത്തിൽ വ്യാഴാഴ്ച ബെൽജിയത്തിനെതിരെ ഇറങ്ങും.

ആദ്യ മത്സരത്തിൽ തോൽവി രുചിച്ചെങ്കിലും വമ്പന്മാരായ ബെൽജിയത്തെ വിറപ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കാന‍ഡ കളത്തിലിറങ്ങിയത്. അതിന്റെ മിന്നലാട്ടങ്ങൾ ആദ്യ നിമിഷത്തിൽ തന്നെ കാണിക്കാനായി എന്നത് കാനഡയ്ക്ക് ആശ്വസിക്കാം. 

ഒടുവില്‍ ആശ്വാസ സമനില; ഇനി ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത എന്ത്? ആകാംക്ഷ കൊടുമുടി കയറി ഇ ഗ്രൂപ്പ്

click me!