Latest Videos

ആദ്യം ഗോളടിച്ച് ലോക ചാമ്പ്യന്‍മാരെ ഞെട്ടിച്ച് ഓസ്ട്രേലിയ, ഇരട്ടപ്രഹരത്തിലൂടെ ലീഡെടുത്ത് ഫ്രാന്‍സ്

By Gopala krishnanFirst Published Nov 23, 2022, 1:28 AM IST
Highlights

മധ്യനിരയില്‍ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേര്‍ന്ന് നെയ്തെടുത്ത നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സിലെത്തിയെങ്കിലും ഗോളൊഴിഞ്ഞു നിന്നു.എന്നാല്‍ 27-ാം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍ റാബിയോട്ടിന്‍റെ തലയില്‍ നിന്ന് പിറന്നു. കോര്‍ണറില്‍ നിന്ന് തട്ടിയകറ്റിയ പന്ത് വീണ്ടും ബോക്സിലേക്ക് ഉയര്‍ത്തി അടിച്ച ഹെര്‍ണാണ്ടസാണ് ഗോ ളിലേക്കുള്ള വഴി തുറന്നത്. ഹെര്‍ണാണ്ടസ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ റാബിയോട്ടിന്‍റെ മനോഹര ഹെഡ്ഡര്‍ ഓസീസ് വല കുലുക്കിയപ്പോഴാണ് ഫ്രാന്‍സിന് ശ്വാസം നേരെ വീണത്.

ദോഹ:ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്നശേഷം തിരിച്ചടിച്ച് ലീഡെടുത്ത് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ്. ഒമ്പതാം മിനിറ്റില്‍ ഗുഡ്‌വിന്‍റെ ഗോളില്‍ മുന്നിലെത്തിയ കംഗാരുപ്പടയെ റാബിയോട്ടിന്‍റെയും ഒലിവര്‍ ജിറൂര്‍ഡിന്‍റെയും ഗോളുകളിലാണ് ഫ്രാന്‍സ് ലീഡെടുത്തത്.ഒമ്പതാം മിനിറ്റില്‍ പിന്‍നിരയില്‍ നിന്ന് സൗട്ടര്‍ നല്‍കിയൊരു ലോംഗ് ബോള്‍ പിടിച്ചെടുത്ത് വലതു വിംഗില്‍ നിന്ന് ലെക്കി നല്‍കിയ മനോഹരമായൊരു ക്രോസില്‍ ഓടിയെത്തിയെ ഹെര്‍ണാണ്ടസിനെ  മറികടന്ന് നല്‍കിയ ക്രോസില്‍ നിന്ന് ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ ഗുഡ്‌വിന്‍ ആണ് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചത്.ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളുമാണിത്.

സൗദി അറേബ്യക്കെതിരെ പത്താം മിനിറ്റില്‍ ലിയോണല്‍ മെസി നേടിയ ഗോളായിരുന്നു ഈ ലോകകപ്പിലെ വേഗമേറിയ ഗോള്‍. ഗോള്‍ വീണതോടെ ഉണര്‍ന്ന ഫ്രാന്‍ അതിവേഗ ആക്രമണങ്ങളുമായി ഓസീസ് പ്രതിരോധത്തെ പരീക്ഷിച്ചു. മധ്യനിരയില്‍ ഗ്രീസ്മാനും ഡെംബലെയും എംബാപ്പെയും ചേര്‍ന്ന് നെയ്തെടുത്ത നീക്കങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സിലെത്തിയെങ്കിലും ഗോളൊഴിഞ്ഞു നിന്നു.എന്നാല്‍ 27-ാം മിനിറ്റില്‍ ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍ റാബിയോട്ടിന്‍റെ തലയില്‍ നിന്ന് പിറന്നു. കോര്‍ണറില്‍ നിന്ന് തട്ടിയകറ്റിയ പന്ത് വീണ്ടും ബോക്സിലേക്ക് ഉയര്‍ത്തി അടിച്ച ഹെര്‍ണാണ്ടസാണ് ഗോ ളിലേക്കുള്ള വഴി തുറന്നത്. ഹെര്‍ണാണ്ടസ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ റാബിയോട്ടിന്‍റെ മനോഹര ഹെഡ്ഡര്‍ ഓസീസ് വല കുലുക്കിയപ്പോഴാണ് ഫ്രാന്‍സിന് ശ്വാസം നേരെ വീണത്.

തൊട്ടുപിന്നാലെ കിലിയന്‍ എംബാപ്പെയുടെ മനോഹരമായൊരു ബാക് ഹില്‍ പാസില്‍ നിന്ന് റാബിയോട്ടാണ് ഫ്രാന്‍സിന്‍റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നല്‍കിയ അപ്രതീക്ഷിത ബാക് ഹീല്‍ പാസ് പിടിച്ചെടുത്ത റാബിയോട്ട് ബോക്സിനകത്തുനിന്ന് നല്‍കിയ ക്രോസില്‍ ഒളിവര്‍ ജിറൂഡിന്‍റെ മനോഹര ഫിനിഷിംഗ്, ഫ്രാന്‍സ് 2-1ന് മുന്നില്‍. ഫ്രാന്‍സിന്‍റെ രണ്ടാം ഗോള്‍ നേടിയതോടെ ഫ്രഞ്ച് കുപ്പായത്തില്‍ 50 ഗോളുകളെന്ന നേട്ടം തികച്ച ജിറൂര്‍ഡ് തിയറി ഹെന്‍റി(51)ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

36-ാം മിനിറ്റില്‍ ജിറൂര്‍ഡിന് വീണ്ടുമൊരു ഓപ്പണ്‍ ചാന്‍സ് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.39ാം മിനിറ്റില്‍ എംബാപ്പെയുടെ പാസില്‍ ലഭിച്ച തുറന്നവസരം ഗോളാക്കി മാറ്റാന്‍ ഡെംബെലെക്കുമായില്ല.42ാം മിനിറ്റില്‍ എംബാപ്പെയുടെ മറ്റൊരു ബാക് ഹീല്‍ പാസില്‍ നിന്ന് ഗ്രീസ്മാന്‍ തൊടുത്ത ഷോട്ട് ഓസീസ് പോസ്റ്റിനെ ഉരുമ്മി കടന്നുപോയി.ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഗ്രീസ്മാന്‍റെ ഡയഗണല്‍  ക്രോസില്‍ നിന്ന് ലഭിച്ചൊരു സുവര്‍ണാവസരം എംബാപ്പെയും നഷ്ടമാക്കി.പിന്നാലെ നടത്തിയൊരു കൗണ്ടര്‍ അറ്റാക്കില്‍ ഓസ്ട്രേലിയയുടെ ഇര്‍വിന്‍ തൊടുത്ത ഹെഡ്ഡര്‍ ഫ്രാന്‍സിന്‍റെ പോസ്റ്റില്‍ തട്ടിത്തെറിച്ചത് ലോകചാമ്പ്യന്‍മാര്‍ക്ക് അനുഗ്രഹമായി.

click me!