അട്ടിമറി ആവര്‍ത്തിക്കുമോ സെനഗല്‍, അതോ ഡച്ച് പടയോട്ടമോ; ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എ സാധ്യതകള്‍

By Jomit JoseFirst Published Nov 11, 2022, 9:17 AM IST
Highlights

സൂപ്പര്‍താരം സാദിയോ മാനേ പരിക്കിന്‍റെ പിടിയിലായത് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിന് അപ്രതീക്ഷിത തിരിച്ചടിയാണ്

ദോഹ: ഖത്തർ ലോകകപ്പിൽ പന്തുരുളാൻ ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കേ എട്ട് ഗ്രൂപ്പുകളെ പരിചയപ്പെടുത്തുകയാണ്. ഗ്രൂപ്പ് എയിൽ നെതർലൻഡ്‌സ്, സെനഗൽ, ഖത്തർ, ഇക്വഡോർ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

ഒന്നാം ഗ്രൂപ്പാണെങ്കിലും ഒന്നാംക്ലാസ് പോരാട്ടങ്ങൾക്ക് സാധ്യത വളരെക്കുറവ്. ആതിഥേയരായതുകൊണ്ട് മാത്രം ഫിഫ ലോകകപ്പിൽ കളിക്കുന്ന ഖത്തറും നാലാം സ്ഥാനക്കാരായി ലാറ്റിനമേരിക്കയിൽ നിന്നെത്തുന്ന ഇക്വഡോറും നെതർലൻഡ്‌സിനും സെനഗലിനും വെല്ലുവിളി ആവാനിടയില്ല. ഗ്രൂപ്പിലെ കരുത്തരായ ഡച്ച് സംഘം ഒന്നാമൻമാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറാനാണ് സാധ്യത. യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ വമ്പൻമാരായ ഫ്രങ്കി ഡിയോംഗ്, വിർജിൽ വാൻഡൈക്ക്, മത്യാസ് ഡി ലൈറ്റ്, മെംഫിസ് ഡിപ്പേ തുടങ്ങിയവരിലാണ് നെതർലൻഡ്‌സിന്‍റെ പ്രതീക്ഷ. 

സൂപ്പര്‍താരം സാദിയോ മാനേ പരിക്കിന്‍റെ പിടിയിലായത് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിന് അപ്രതീക്ഷിത തിരിച്ചടിയാണ്. 2002 ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ മുന്നേറിയ ടീമാണ് സെനഗൽ. ഇക്വഡോർ മൂന്നും ഖത്തർ നാലും സ്ഥാനങ്ങളിൽ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ഇരുപതിന് ഖത്തർ-ഇക്വഡോർ പോരാട്ടത്തോടെ ലോകകപ്പിന് തുടക്കമാവും. ഗ്രൂപ്പ് ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന സെനഗൽ-നെതർലൻഡ്സ് പോരാട്ടം നവംബർ ഇരുപത്തിയൊന്നിന് നടക്കും. 

2002 ആവര്‍ത്തിക്കുമോ സെനഗല്‍

2002 ഫിഫ ലോകകപ്പ് അക്ഷരാര്‍ഥത്തില്‍ സെനഗലിന്‍റെ അത്ഭുതങ്ങള്‍ കൊണ്ട് സവിശേഷമായിരുന്നു. ചാമ്പ്യൻമാരായി ലോകകപ്പിനെത്തിയ ഫ്രാൻസിനെ അട്ടിമറിച്ചായിരുന്നു അന്ന് സെനഗലിന്‍റെ അരങ്ങേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഡെൻമാർക്കിനെതിരെ പിന്നിട്ടുനിന്ന ശേഷം സെനഗൽ ഒരു ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു. മൂന്നാം മത്സരത്തില്‍ ആദ്യപകുതിയിൽ ഉറുഗ്വേയുടെ വലയിൽ മൂന്ന് ഗോളുകൾ വീഴ്‌ത്തി വീണ്ടും ഞെട്ടിച്ചു. കളി സമനിലയിലായെങ്കിലും രണ്ടാം സ്ഥാനക്കാരായി സെനഗൽ പ്രീക്വാർട്ടറിലെത്തി. ശക്തരായ സ്വീഡനെ തകർത്ത് ക്വാർട്ടറിലെത്തിയ ശേഷമാണ് സെനഗലിന്‍റെ അട്ടിമറി പോരാട്ടത്തിന് വിരാമമായത്.

പട നയിക്കാന്‍ റൊണാള്‍ഡോ അല്ലാതെ മറ്റാര്; പോര്‍ച്ചുഗൽ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു


 

click me!