മെസിയുടെ അസിസ്റ്റ്, മൊളീനയുടെ ഫിനിഷിംഗ്; അര്‍ജന്‍റീന മുന്നില്‍

By Jomit JoseFirst Published Dec 10, 2022, 1:21 AM IST
Highlights

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു

ദോഹ: ഖത്തര്‍ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ അര്‍ജന്‍റീനയെ മുന്നിലെത്തിച്ച് നഹ്വല്‍ മൊളീന. ആദ്യപകുതി അവസാനിക്കുമ്പോള്‍ 1-0ന് മുന്നില്‍ നില്‍ക്കുകയാണ് അര്‍ജന്‍റീന. 35-ാം മിനുറ്റിലായിരുന്നു ലിയോണല്‍ മെസിയുടെ സുന്ദരന്‍ അസിസ്റ്റില്‍ മൊളീനയുടെ ഗോള്‍. അര്‍ജന്‍റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്. മറുവശത്ത് നെതര്‍ലന്‍ഡ്‌സിന് അവസരങ്ങള്‍ മുതലാക്കാനായില്ല. 

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ര്‍ലന്‍ഡ്‌സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. 22-ാം മിനുറ്റില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ 25 യാര്‍ഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനുറ്റില്‍ ഡീ പോളിന്‍റെ ദുര്‍ബലമായ ഷോട്ട് ഗോളി പിടികൂടി. എന്നാല്‍ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനല്‍കിയ പന്തില്‍ മൊളീന ഫിനിഷ് ചെയ്തത്. 

അര്‍ജന്‍റീന ആരാധകരുടെ ആശങ്ക അവസാനിപ്പിച്ച് റോഡ്രിഗോ ഡീ പോള്‍ ആദ്യ ഇലവനില്‍ ഇടം നേടിയതാണ് ഏറ്റവും ശ്രദ്ധേയം. എന്നാല്‍ ഏഞ്ചല്‍ ഡി മരിയ അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലില്ല എന്നത് ആരാധകര്‍ക്ക് നിരാശയായി. എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും അര്‍ജന്‍റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ജൂലിയന്‍ ആല്‍വാരസാണ് മുന്നേറ്റനിരയില്‍ ഇറങ്ങിയത്. അര്‍ജന്‍റീന 3-5-2 ശൈലിയിലാണ് ഇന്ന് ടീമിനെ ഇറക്കിയത്. അതേസമയം നെതര്‍ലന്‍ഡ്‌സാവട്ടെ 3-4-1-2 ശൈലിയിലാണ് ടീമിനെ വിന്യസിച്ചിരിക്കുന്നത്. 

Netherlands XI (3-4-1-2): Noppert; Timber, van Dijk, Aké; Dumfries, de Jong, de Roon, Blind; Gakpo; Bergwijn, Depay.

Argentina XI (3-5-2): E. Martínez; Romero, Otamendi, L. Martínez; Molina, De Paul, E. Fernández, Mac Allister, Acuña; Messi, Álvarez.

പെലെയുടെ റെക്കോര്‍ഡിനൊപ്പം നെയ്‌മര്‍; പക്ഷേ അത് ബ്രസീല്‍ മറക്കാനാഗ്രഹിക്കുന്ന ദിനത്തിലായിപ്പോയി!

click me!