ആയിരം അഴകില്‍ മെസി; ഓസ്ട്രേലിയക്കെതിരെ അര്‍ജന്‍റീന മുന്നില്‍

By Jomit JoseFirst Published Dec 4, 2022, 1:08 AM IST
Highlights

അര്‍ജന്‍റീനന്‍ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു

ദോഹ: ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരെ ലീഡെടുത്ത് അര്‍ജന്‍റീന. 35-ാം മിനുറ്റിലാണ് മെസി ഗോള്‍ നേടിയത്. കിക്കോഫായി നാലാം മിനുറ്റില്‍ ഗോമസിന്‍റെ ക്രോസ് ബാക്കസിന്‍റെ കയ്യില്‍ തട്ടിയപ്പോള്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 18-ാം മിനുറ്റില്‍ ഓസീസ് മുന്നേറ്റം ഗോള്‍ലൈനിനരികെ ഡി പോള്‍ തടുത്തു. അര്‍ജന്‍റീനന്‍ താരങ്ങളെ ബോക്‌സിലേക്ക് കയറാന്‍ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയന്‍ ഡിഫന്‍സ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്.  

4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയപ്പോള്‍ പപു ഗോമസും ലിയോണല്‍ മെസിയും ജൂലിയന്‍ ആല്‍വാരസുമായിരുന്നു മുന്നേറ്റത്തില്‍. മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോള്‍ നഹ്വെല്‍ മൊളീനയും ക്രിസ്റ്റ്യന്‍ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാര്‍ക്കോസ് അക്യൂനയുമാണ് പ്രതിരോധം കാക്കുന്നത്. ഗോള്‍ബാറിന് കീഴെ എമി മാര്‍ട്ടിസിന്‍റെ കാര്യത്തില്‍ മാറ്റമില്ല. പരിക്കേറ്റ ഏഞ്ചല്‍ ഡി മരിയ ഇന്ന് ഇലവനിലില്ല.  

അതേസമയം ഗ്രഹാം അര്‍നോള്‍ഡ് 4-4-2 ശൈലിയില്‍ ഇറക്കിയ ഓസ്ട്രേലിയയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മിച്ചല്‍ ഡ്യൂക്കും റൈലി മഗ്രീയും ആക്രമണത്തിലും ക്യാനു ബാക്കസ്, ജാക്‌സണ്‍ ഇര്‍വിന്‍, ആരോണ്‍ മോയി, മാത്യൂ ലെക്കീ എന്നിവര്‍ മധ്യനിരയിലും അസീസ് ബെഹിച്ച്, കൈ റോള്‍സ്, ഹാരി സൗട്ടര്‍, മിലോസ് ഡെഗെനെക് എന്നിവര്‍ പ്രതിരോധത്തിലും എത്തിയപ്പോള്‍ മാത്യൂ റയാനാണ് ഗോളി. അര്‍ജന്‍റീനന്‍ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു. 

കണ്ണുകള്‍ ഒരേയൊരു മെസിയില്‍

ഇന്നത്തെ മത്സരത്തോടെ പ്രൊഫഷനല്‍ കരിയറില്‍ ലിയോണല്‍ മെസി 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ച മെസി ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു. നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം ലിയോയ്ക്ക് 53 മത്സരങ്ങളായി. 

ഓസ്‌ട്രേലിയയെ നാട് കടത്താന്‍ അര്‍ജന്‍റീന, കണ്ണുകള്‍ മെസിയില്‍; ടീം ലൈനപ്പായി

click me!