
ടൊറന്റോ: ഫിഫ ലോകകപ്പ് 2026 ലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ നാല് തവണ ലോകചാമ്പ്യന്മാരായ ജർമ്മനിയെ ഞെട്ടിച്ച് ഐവറി കോസ്റ്റ്. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഐവറി കോസ്റ്റ് 1-0 ന് മുന്നിലാണ്. മത്സരത്തിന്റെ മുപ്പതാം മിനിറ്റിൽ ക്യാപ്റ്റൻ ഫ്രാങ്ക് കെസ്സി നേടിയ തകർപ്പൻ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് മത്സരത്തിൽ അപ്രതീക്ഷിത ലീഡ് സ്വന്തമാക്കിയത്.
മത്സരത്തിന്റെ 15-ാം മിനിറ്റിൽ ജർമ്മൻ ഡിഫെൻഡർ നിക്കോ ഷ്ലോട്ടർബെക്കിന് പരിക്കേറ്റത് ജർമ്മനിക്ക് തിരിച്ചടിയായി. എന്നാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം കളത്തിലേക്ക് തിരിച്ചെത്തി. 21-ാം മിനിറ്റിൽ ജർമ്മനിയുടെ അലക്സാണ്ടർ പാവ്‌ലോവിച്ച് വലകുലുക്കിയെങ്കിലും, ഗോൾകീപ്പറെ ഫൗൾ ചെയ്തതായി വിഎആർ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിക്കുകയായിരുന്നു. കളിയുടെ 39ാം മിനിറ്റിൽ ബോക്‌സിന്റെ അരികിൽ വെച്ച് ജർമ്മനിയുടെ ഫ്ലോറിയൻ വിർട്സ് ഐവറി കോസ്റ്റിന്റെ ഒഡിലോൺ കോസൗനുവിനെ ഫൗൾ ചെയ്തു. ഇതേത്തുടർന്ന് ഹാവെർട്സ് നേടിയ ഗോളും റഫറി അനുവദിച്ചില്ല.
ആദ്യ മത്സരത്തിൽ കുറസാവോയെ 7-1 ന് തകർത്ത ജർമ്മനിയും, ഇക്വഡോറിനെ 1-0 ന് തോൽപ്പിച്ച ഐവറി കോസ്റ്റും തമ്മിലുള്ള ഈ മത്സരത്തിലെ വിജയികൾക്ക് ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 ലേക്ക് നേരിട്ട് യോഗ്യത ഉറപ്പാക്കാം. തിരിച്ചടിക്കാൻ ജർമ്മനിയും ലീഡ് നിലനിർത്താൻ ഐവറി കോസ്റ്റും പോരാടുന്നതോടെ മത്സരം കൂടുതൽ ആവേശകരമാവുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!