
സാൻഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരം 1-1 എന്ന സമനിലയിലാണ് കലാശിച്ചത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംപിടിച്ചു. ഖത്തറിന് വേണ്ടി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ച മലയാളി താരം തഹ്സീൻ ഇന്ന് കളിച്ചില്ല.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സ്വിറ്റ്‌സർലൻഡ് 17-ാം മിനിറ്റിൽത്തന്നെ ലീഡെടുത്തു. മുന്നേറ്റ നിര താരം ബ്രീൽ എംബോളോ ആണ് സ്വിസ് പടയ്ക്കായി ഗോൾ നേടിയത്. ഒരു ഗോളിന് പിന്നിലായ ശേഷവും കടുത്ത പോരാട്ടവീര്യം പുറത്തെടുത്ത ഖത്തർ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ (90+5') ഖത്തറിന്റെ പ്രതിരോധ താരം ബൗലെം ഖൂഖി ആണ് ടീമിന്റെ രക്ഷകനായത്. ഹൊമാം അൽ അമീൻ നൽകിയ മികച്ചൊരു ക്രോസ്സ് മനോഹരമായ ഹെഡ്ഡറിലൂടെ ഖൂഖി സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബെലിനെ മറികടന്ന് വലയിലാക്കുകയായിരുന്നു. ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ, തങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം രാജ്യമല്ലാത്ത ഒരു വേദിയിൽ ലോകകപ്പ് യോഗ്യത നേടി കളിക്കുന്നത്. 2022-ൽ ആതിഥേയരെന്ന നിലയിലാണ് അവർ ലോകകപ്പിൽ കളിച്ചത്.
സ്വിറ്റ്‌സർലൻഡിനെപ്പോലെ യൂറോപ്യൻ വമ്പൻമാർക്കെതിരെ അവസാന നിമിഷം നേടിയ സമനില ഖത്തറിന് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. ഈ സമനിലയോടെ ഗ്രൂപ്പ് ബിയിൽ ഖത്തറും സ്വിറ്റ്‌സർലൻഡും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഈ ഗ്രൂപ്പിലെ മറ്റ് ടീമുകളായ കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും തമ്മിൽ നടന്ന ആദ്യ മത്സരവും സമനിലയിലാണ് അവസാനിച്ചിരുന്നത്. അതിനാൽ നിലവിൽ ഗ്രൂപ്പിലെ നാല് ടീമുകൾക്കും തുല്യ പോയിന്റാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!