'പെനാല്‍റ്റി ഗോളുകള്‍ കണ്ട് ശീലിച്ചവര്‍ക്ക്, ഇതാ കവിത പോലെ ഒരു ഗോള്‍'; മെസിയെ പുകഴ്ത്തി എം എം മണി

By Web TeamFirst Published Nov 27, 2022, 10:53 PM IST
Highlights

തണുത്ത ആദ്യപകുതിക്ക് ശേഷമാണ് അര്‍ജന്റീന രണ്ട് ഗോളും നേടിയത്. 64ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള വെടിച്ചില്ല്

തിരുവനന്തപുരം: കടുത്ത അര്‍ജന്റീന ആരാധകനാണ് മുന്‍ മന്ത്രി എം എം മണി. മത്സരത്തിന് മുമ്പും ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടാറുണ്ട്. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ അര്‍ജന്റീന, സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം നിരാശ പ്രകടമാക്കിയിരുന്നു. ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ടെന്നും അര്‍ജന്റീന തിരിച്ചുവരുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ സംഭവിക്കുകയും ചെയ്തു. മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന ലോകകപ്പിലേക്ക് തിരിച്ചെത്തി.

ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഗംഭീര പ്രകടനമാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു തകര്‍പ്പന്‍ ഗോള്‍ നേടുന്നതിനൊപ്പം മറ്റൊരു ഗോളിന് വഴിയൊരുക്കാനും മെസിക്കായി. എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. ഇത്തവണയും മണിയാശാന്‍ പോസ്റ്റുമായെത്തി. അതും വിമര്‍ശകര്‍ക്ക് വായില്‍ കൊളളുന്ന മറുപടി. കൂടെ മെസി ഗോള്‍ നേടുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അതിനൊപ്പം ചേര്‍ത്ത കുറിപ്പ് ഇങ്ങനെ... ''നിലത്ത് വീണ് കിടന്ന് കരഞ്ഞ് കിട്ടുന്ന പെനാല്‍ട്ടി ഗോളുകള്‍ കണ്ട് ശീലിച്ചവര്‍ക്ക് കവിത പോലെ മനോഹരമായ മെസിയുടെ ഒരൊന്നൊന്നര ഗോള്‍.'' അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം...

തണുത്ത ആദ്യപകുതിക്ക് ശേഷമാണ് അര്‍ജന്റീന രണ്ട് ഗോളും നേടിയത്. 64ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള വെടിച്ചില്ല്. വലത് വിംഗില്‍ നിന്നും ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്. ബോക്സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംപറ്റെയുള്ള ഷോട്ടിന് ഒച്ചോവ മുഴുനീളെ ഡൈവിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെ എന്‍സോയുടെ ഗോള്‍. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്. മത്സരം ജയിക്കാന്‍ ഗോളുകള്‍ ധാരാളമായിരുന്നു.

ആദ്യ ഇലവനിൽ ഉൾപ്പെട്ടു, ടീമിനൊപ്പം ദേശീയ ​ഗാനവും പാടി; കിക്കോഫ് ആയപ്പോൾ മൊറോക്കോ ​ഗോളി എവിടെ പോയി?

click me!