
ന്യൂയോർക്ക്: മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട് ഫ്രഞ്ച് പട ഇന്നിറങ്ങും. ഗ്രൂപ് ഐയിൽ സെനഗൽ ആണ് ഫ്രാൻസിന്റെ എതിരാളികൾ. ലോകകപ്പിൽ സെനഗലുമായി വീണ്ടുമൊരു മത്സരം വരുമ്പോൾ 2002 ലെ ലോകകപ്പ് മത്സരമായിരിക്കും ഓരോ ഫുട്ബോൾ ആരാധകനും ഓർമ്മയിലേക്ക് ആദ്യമെത്തുന്നത്. 1998 ലെ ലോകചാമ്പ്യാന്മാരായി എത്തിയ ഫ്രാൻസിനെ ഒരു ഗോളിനാണ് അന്ന് സെനഗൽ അട്ടിമറിച്ചത്. ആ ആത്മവിശ്വാസത്തിൽ കൂടിയാവും ഇന്ന് സെനഗൽ കളത്തിലിറങ്ങുക.
1998 ലെയും, 2018 ലെയും ലോകകപ്പ് വിജയം ആവർത്തിക്കാൻ തന്നെയാണ് ഇത്തവണ ഫ്രാൻസ് ഒരുങ്ങിയിറങ്ങുന്നത്. 2022 ൽ ഫൈനലിൽ ഏറ്റ തോൽവിയുടെ ക്ഷീണം മറക്കാൻ തന്നെയാണ് ഇത്തവണ ദിദിയർ ദേഷോംസും കുട്ടികളും ഇനാഗുന്നത്. ലോകകപ്പിലെ ഏറ്റവും മികച്ച സ്ക്വാഡുമായാണ് ഫ്രാൻസ് ഇറങ്ങുന്നത്. യോഗ്യത മത്സരങ്ങളിൽ ആരാണെന്നത്തിൽ അഞ്ചും ജയിച്ച ഫ്രാൻസ് ഒരു സമനില മാത്രമാണ് വഴങ്ങിയത്. ആറ് മത്സരങ്ങളിൽ നിന്നും പതിനാറ് ഗോളുകളാണ് ഫ്രാൻസ് യോഗ്യത റൗണ്ടിൽ നേടിയത്.
കിലിയൻ എംമ്പാപെ എന്ന ബിഗ് ഗെയിം വിന്നറോടൊപ്പം ഡെംബലെ, ഒലീസെ, ദിസിറെ ഡുവെ, ബ്രാഡ്‌ലി ബാർകോള, ഉമ്പമെക്കാനോ, ചൗമേനി, എൻകോളോ കാന്റെ, റാബിയോട്ട്, റയാൻ ചെർക്കി, കൗണ്ടേ, കോനാട്ടെ, ഗോൾ കീപ്പർ മൈക്ക് മൈഗ്നൻ തുടങ്ങീ വമ്പൻ താരനിരയാണ് ഫ്രാൻസിൽ അണിനിരക്കുന്നത്. മറുവശത്ത് സെനഗലും ശക്തരാണ്. സാദിയോ മാനെയാണ് സെനെഗലിനെ നയിക്കുന്നത്. ഫ്രാൻസിന്റെ മുന്നേറ്റനിരയെ തടയിടാൻ കഴിഞ്ഞാൽ ഗ്രൂപ് ഐയിൽ ഒരു അട്ടിമറിയും ഇന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ ദിവസം സ്പെയ്നിനെ സമനിലയിൽ തളച്ച കേപ് വർദെയുടെ പോരാട്ടവീര്യം പല ടീമുകൾക്കും വലിയ ഊർജമാണ് നൽകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!