യൂറോപ്പിന്‍റെ ചാമ്പ്യന്‍മാരില്ലാത്ത ലോകകപ്പ്, ഇറ്റലി മുതല്‍ നൈജീരിയ വരെ; ഖത്തറിലെ 'നഷ്ട' ടീമുകള്‍

By Vandana PRFirst Published Nov 18, 2022, 4:11 PM IST
Highlights

തുടർച്ചയായി രണ്ടാം തവണയാണ് ഇറ്റലിയില്ലാത്ത ലോകകപ്പ് മത്സരങ്ങൾ.  പ്ലേ ഓഫിൽ വടക്കൻ മാസിഡോണിയ തോൽപിച്ചതോടെയാണ് മുമ്പ് കിരീടമേറ്റിയിട്ടുള്ള ഇറ്റലി രണ്ടാംവട്ടവും നിരാശയിലാണ്ടത്. മാർക്കോ വെറാട്ടിയും ഷെല്ലിനിയും ഒന്നും ഖത്തറിൽ പന്തിന് പിന്നാലെ പായില്ല. പ്രതിരോധത്തിലെ കേമൻമാരുടെ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കപ്പെടില്ല.

ദോഹ: ലോകകപ്പ് ടൂർണമെന്‍റിൽ പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ 32 ടീമുകളും ഉഷാറായി അവസാന വട്ട ഒരുക്കത്തിലാണ്. കോച്ചുമാർ കളിയുടെ തന്ത്രങ്ങൾ പുതുക്കിപ്പണിയുന്നു. ആരാധകർ അവരവരുടെ ടീമിന് വേണ്ടി പ്രാർത്ഥിക്കുന്നു, ആശംസകൾ നേരുന്നു.  അവസാന നിമിഷം കാലിടറിതിനാൽ ലോകകപ്പിന് എത്താൻ പറ്റാത്ത രാജ്യങ്ങൾ നെടുവീർപ്പിടുന്നു. അവരുടെ ഇടയിൽ പഴയ ചാമ്പ്യൻമാരുണ്ട്, പടക്കുതിരകളുണ്ട്. ലോകകപ്പിൽ കളിക്കാനായില്ല എന്ന നിരാശ മറ്റൊന്നു കൊണ്ടും മറികടക്കാനാകാത്ത വേദനയാണ് എല്ലാ കളിക്കാർക്കും. ആ നാടുകളിലുള്ള ഫുട്ബോൾ പ്രേമികൾക്കും.  

തുടർച്ചയായി രണ്ടാം തവണയാണ് ഇറ്റലിയില്ലാത്ത ലോകകപ്പ് മത്സരങ്ങൾ.  പ്ലേ ഓഫിൽ വടക്കൻ മാസിഡോണിയ തോൽപിച്ചതോടെയാണ് മുമ്പ് കിരീടമേറ്റിയിട്ടുള്ള ഇറ്റലി രണ്ടാംവട്ടവും നിരാശയിലാണ്ടത്. മാർക്കോ വെറാട്ടിയും കെല്ലിനിയും ഒന്നും ഖത്തറിൽ പന്തിന് പിന്നാലെ പായില്ല. പ്രതിരോധത്തിലെ കേമൻമാരുടെ പുതിയ തന്ത്രങ്ങൾ പരീക്ഷിക്കപ്പെടില്ല. സ്വീഡനും ഇക്കുറി ലോകകപ്പിന് യോഗ്യത നേടിയില്ല. പോളണ്ടിനോട് പ്ലേ ഓഫിൽ തോറ്റതോടെയാണ് സ്വീഡന്‍റെ പ്രതീക്ഷകൾ അസ്തമിച്ചത്. റഷ്യയിലെ ക്വാർട്ട‌ർ എന്ന ഭൂതകാല ഓർമയിൽ അഭയം തേടുകയാണ് ഇപ്പോൾ അവർ.

മോ‍ഡ്രിച്ചിന്‍റെ കണ്ണീര്‍ വീണ റഷ്യ; ഉദിച്ചുയര്‍ന്ന എംബാപ്പെ

സൂപ്പർതാരം സ്ലാറ്റൻ ഇബ്രാഹാമോവിച്ചിന് ആകട്ടെ ഇനിയൊരു ലോകകപ്പ് സാധ്യമാകുമോ എന്ന ഇരട്ടി ആശങ്കയും സ്വീഡൻ ജനത പങ്കുവെക്കുന്നു.യുക്രെയ്നോട് പ്ലേ ഓഫിൽ തോറ്റതോടെയാണ് സ്കോട്‌ലൻഡ് ഖത്ത‌ർ ടിക്കറ്റ് വേണ്ടെന്നു വെച്ചത്. 1998ന് ശേഷം ഇതുവരെ സ്കോട്‌ലൻഡ് ലോകകപ്പിൽ കളിച്ചിട്ടില്ല. അതേസമയം വെയ്ൽസിനോട് അവസാന പ്ലേ ഓഫിൽ തോറ്റില്ലായിരുന്നുവെങ്കിൽ യുദ്ധവും പ്രതിസന്ധികളും തീർക്കുന്ന നെഗറ്റിവിറ്റി മാറ്റാൻ ലോകകപ്പിലെ പന്തുതട്ടല്‍ യുക്രൈനെ സഹായിച്ചേനെ.
 
ഇതുവരെ പറഞ്ഞത് യൂറോപ്പിൽ നിന്നുള്ളവരുടെ കാര്യമെങ്കിൽ ഇനി പറയാൻ പോകുന്നത് ചില ആഫ്രിക്കൻ കരുത്തൻമാരുടെ കാര്യമാണ്. നൈജീരിയയുടെ പുറത്താകൽ ഫുട്ബോൾ ആരാധകരുടെ കണക്കുകൂട്ടൽ തെറ്റിച്ച ഒന്നായിരുന്നു.  ഘാനയാണ് ഞെട്ടിച്ചുകളഞ്ഞത്. വിക്ടർ ഒസിംഹെൻ, ൻദിദി , ലൂക്മാൻ തുടങ്ങിയ കേമൻമാരുടെ കളി കാണാൻ കഴിയില്ല എന്നത് ഖത്തറിലെത്തുന്നവരുടെ നിരാശ.അൾജീരിയ തുടർച്ചയായി രണ്ടാംവട്ടവും യോഗ്യത നേടാതെ പുറത്തുപോവുമ്പോൾ നിരാശപ്പെടുന്നവരിലെ സൂപ്പർ താരം അവരുടെ ക്യാപ്റ്റൻ റിയാദ് മഹ്റെസ് ആണ്. മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ പ്രിയതാരമാണ് അൾജീരിയുടെ സൂപ്പർ കൂൾ ഹീറോ.

അഫ്കോൺ കലാശപ്പോരാട്ടത്തിൽ സെനഗലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ ഈജിപ്തിന് ഇരട്ടി ആഘാതമായിരുന്നു ലോകകപ്പിന് കളിക്കാൻ കഴിയാതെ വന്ന അവസ്ഥ. അതിന് കാരണമായതും സെഗലൽ തന്നെ. ലോകത്തെ ഏറ്റവും മികച്ച ഫോർവേഡുകളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന മൊഹമ്മദ് സലായുടെ അഭാവം ഖത്തറിലെ വലിയ നഷ്ടങ്ങളിലൊന്നാണ്. കഴിഞ്ഞ രണ്ട് ലോകകപ്പിലും നന്നായി കളിച്ച കൊളംബിയ മൂന്നാംവട്ടം മിന്നിക്കാൻ എത്തുന്നില്ല. അതിന്റെ ഫലമോ റോഡ്രറിഗ്സ്, ലൂയിസ് ഡയസ് തുടങ്ങിയ പ്രഗത്ഭരെ കാണാൻ പറ്റില്ല.

എങ്ങനെ മറക്കും; മെസിയുടെ കണ്ണീര്‍ വീണ മാറക്കാന

ചിലിയും ഇത് രണ്ടാംതവണയാണ് ലോകകപ്പിന് എത്താതെ പോകുന്നത്. അലെക്സിസ് സാഞ്ചെസ്, അർട്ടൂറോ വിദാൽ തുടങ്ങിയ കേമൻമാരുടെ കളിയാണ് ഖത്തറിന് നഷ്ടമാകുന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. അടുത്ത തവണ കൂടുതൽ നന്നായി കളിക്കാനാവട്ടെ എന്ന് ആശംസിക്കാം. പ്രഭാവശാലികൾ മാറിവരട്ടെ എന്ന് ആശംസിക്കാം. ഖത്തറിലെ മികവുറ്റ മുഹൂർത്തങ്ങൾ ഊ‌ർജ്ജദായിനിയാവട്ടെ എന്ന് ആശംസിക്കാം.

click me!