
കോഴിക്കോട്: ഹീറോ സൂപ്പർ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പുറത്ത്. ബെംഗളൂരു എഫ്സിയോട് ഐഎസ്എല്‍ പ്ലേ ഓഫിലെ നാടകീയാന്ത്യത്തിന് സൂപ്പർ കപ്പില്‍ പകരംവീട്ടാന്‍ കോഴിക്കോട് കോർപ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിർണായക ഗ്രൂപ്പ് മത്സരത്തില്‍ 1-1ന്‍റെ സമനില വഴങ്ങിയതോടെയാണിത്. അതേസമയം സമനിലയോടെ ബെംഗളൂരു സൂപ്പർ കപ്പിന്‍റെ സെമിയിലേക്ക് ചേക്കേറി.
കോഴിക്കോട് കോർപ്പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന് കിക്കോഫായി ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് പിന്നിലായിരുന്നു. ഇരുപത്തിനാലാം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോളിൽ ബിഎഫ്സി ലീഡ് നേടി. 77-ാം മിനുട്ടിൽ ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഹെഡറിൽ ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചെങ്കിലും സെമിയിലേക്ക് കടക്കാൻ ജയം അനിവാര്യമായിരുന്ന മഞ്ഞപ്പടയ്ക്ക് വിജയ ഗോൾ നേടാൻ കഴിഞ്ഞില്ല. ബിഎഫ്സിയോട് ബ്ലാസ്റ്റേഴ്സ് പകതീർക്കുന്നത് നേരില്‍ കാണാന്‍ കൊതിച്ച് തടിച്ചുകൂടിയ മഞ്ഞപ്പട ആരാധകർക്ക് നിരാശയായി ഫലം. ഗ്രൂപ്പിലെ മറ്റൊരു നിർണ്ണായക മത്സരത്തിൽ ശ്രീനിധി ഡെക്കാന്‍ തോൽവി വഴങ്ങിയതോടെ സമനില പോയിന്‍റുമായി ബെംഗളൂരു എഫ്സി സെമിയിലെത്തി.
ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്‍റുമായാണ് ബെംഗളൂരു സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ശ്രീനിധിയും ബ്ലാസ്റ്റേഴ്‌സും 4 പോയിന്‍റ് വീതം സ്വന്തമാക്കിയപ്പോള്‍ ഗോൾ ശരാശരിയിൽ ശ്രീനിധിയാണ് ഗ്രൂപ്പ് എ യിൽ രണ്ടാമത്. കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിഎഫ്സിയോടും ബ്ലാസ്റ്റേഴ്‌സിനോടും തോറ്റ റൗണ്ട് ഗ്ലാസ് പഞ്ചാബ് ഇന്നത്തെ മത്സരത്തിൽ ശ്രീനിധിയോട് ആശ്വാസ ജയം നേടി മൂന്ന് പോയിന്‍റ് കരസ്ഥമാക്കി. ഓരോ ടീമുകള്‍ മാത്രമാണ് ഗ്രൂപ്പുകളില്‍ നിന്ന് സെമി ബർത്ത് ഉറപ്പിക്കുക.
Read more: സഞ്ജു തിരി കൊളുത്തി, 'ഹിറ്റ്‌മെയര്‍' പൂര്‍ത്തിയാക്കി; ഗുജറാത്തിനോട് കടംവീട്ടി റോയല്‍സ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!