ബ്രസീല്‍ - സ്വിസ് പോരാട്ടം കാണാന്‍ നെയ്മര്‍ എത്തിയില്ല, കാരണം കാലിലെ പരിക്കല്ല; വെളിപ്പെടുത്തല്‍

By Web TeamFirst Published Nov 29, 2022, 4:31 PM IST
Highlights

സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയും ടീം വിജയം നേടിയെങ്കിലും താരത്തിന്‍റെ അസാന്നിധ്യം ബാധിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു ബ്രസീലിന്‍റെ പ്രകടനം. സെര്‍ബിയക്കെതിരെയുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്.

ദോഹ: ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം കാസിമെറോ ആണ് ബ്രസീലിനായി ഗോള്‍ നേടിയത്. സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയും ടീം വിജയം നേടിയെങ്കിലും താരത്തിന്‍റെ അസാന്നിധ്യം ബാധിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു ബ്രസീലിന്‍റെ പ്രകടനം. സെര്‍ബിയക്കെതിരെയുള്ള ഗ്രൂപ്പിലെ ആദ്യ മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്.

താരത്തിന് ഗ്രൂപ്പ് മത്സരങ്ങള്‍ എല്ലാം നഷ്ടമാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍, സ്വിസിനെതിരെയുള്ള മത്സരം കാണാന്‍ നെയ്മര്‍ എത്താതിരുന്നത് എന്ത് കൊണ്ടാണെന്നുള്ള ചോദ്യങ്ങള്‍ മത്സരശേഷം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നെയ്മര്‍ എന്തുകൊണ്ട് വന്നില്ല എന്നുള്ളതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിനീഷ്യസ് ജൂനിയര്‍. കാലിലെ പരിക്ക് കൂടാതെ പനി കാരണമാണ് നെയ്മര്‍ ഹോട്ടലില്‍ തന്നെ വിശ്രമിച്ചതെന്നാണ് വിനീഷ്യസ് പറയുന്നത്.

മറ്റ് ടീം അംഗങ്ങളെല്ലാം മത്സരത്തിനായി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. നെയ്മറിനൊപ്പം അതേ മത്സരത്തില്‍ പരിക്കേറ്റ ഡാനിലോയും ടീമിനൊപ്പം ഉണ്ടായിരുന്നു. ഇതോടെയാണ് നെയ്മറുടെ അസാന്നിധ്യം ചര്‍ച്ചയായത്. മത്സരം കാണാന്‍ എത്താനാവാത്തതില്‍ നെയ്മറിന് അതിയായ വിഷമം ഉണ്ടെന്ന് വിനീഷ്യസ് പറഞ്ഞു. കാലിന് മാത്രമല്ല, ചെറിയൊരു പനിയും ഉണ്ടായിരുന്നു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും വിനീഷ്യസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മത്സരശേഷം ഗോള്‍ നേടിയ കാസമിറോയെ പ്രകീര്‍ത്തിച്ച് നെയ്മര്‍ രംഗത്തെത്തി. ഏറെ കാലമായി ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍ കാസിമെറോയാണെന്ന് നെയ്മര്‍ ട്വിറ്ററില്‍ കുറിച്ചു. 1966ന് ശേഷം തുടര്‍ച്ചയായി 14-ാം ലോകകപ്പിലാണ് ബ്രസീല്‍ ഗ്രൂപ്പ് ഘട്ടം അതിജീവിക്കുന്നത്. ആകെ 19 തവണ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെങ്കിലും എത്തിയിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനെ ലോകകപ്പില്‍ ബ്രസീല്‍ തോല്‍പ്പിക്കുന്നത് ആദ്യമായാണ്. ഇതിന് മുന്‍പ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ട് തവണയും സമനില ആയിരുന്നു ഫലം. 1950, 2018 വര്‍ഷങ്ങളിലായിരുന്നു ഇത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരവും ബ്രസീല്‍ ജയിക്കുന്നത് പത്താം തവണയാണ്. 2010ന് ശേഷം ആദ്യമായും. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീല്‍ തോല്‍വി അറിയാതെ 17 മത്സരങ്ങളും പൂര്‍ത്തിയാക്കി. 

'പന്ത് തന്‍റെ തലയില്‍ കൊണ്ടു'; ആദ്യ ഗോളില്‍ അവകാശവാദം ഉന്നയിച്ച് റൊണാള്‍ഡോ, റിപ്പോര്‍ട്ട്

click me!