
ഫറ്റോര്‍ദ: ഐഎസ്എല്ലിലെ(ISL 2021-2022) ആവേശപ്പോരില്‍ എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan FC) സമനിലയില്‍ തളച്ച് ഹൈദരാബാദ് എഫ്‌സി(Hyderabad FC) പോയന്റ് പട്ടികയില്‍ ഒന്നാമത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം സമനിലയില്‍ പിരിഞ്ഞപ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തള്ളി എടികെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് തുല്യത പാലിച്ചു.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ഡേവിഡ് വില്യംസിലൂടെ ലീഡെടുത്ത എടികെയെ പതിനെട്ടാം മിനിറ്റില്‍ ഒഗ്‌ബെച്ചെയുടെ ഗോളില്‍ ഹൈദരാബാദ് സമനിലയില്‍ പിടിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ആശിഷ് റായിയുടെ സെല്‍ഫ് ഗോള്‍ എടികെയെ വീണ്ടും മുന്നിലെത്തിച്ചു. ഡേവിഡ് വില്യംസിന്റെ ക്രോസില്‍ തലവെച്ച ജോനി കൗക്കോയുടെ ഹെഡ്ഡര്‍ ആശിഷ് റായിയുടെ കാലില്‍ തട്ടി ഹൈദരാബാദ് വലയില്‍ കയറുകയായിരുന്നു.
സെല്‍ഫ് ഗോളില്‍ പതറി പോയെങ്കിലും സമനില വീണ്ടെടുക്കാനായി ഹൈദരാബാദ് കൈയ് മെയ് മറന്നു പൊരുതിയതോടെ മത്സരം ആവേശകരമായി. 69-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന് പ്രായശ്ചിത്തമെന്നോണം ആശിഷ് റായ് നടത്തിയ ഗോള്‍ ശ്രമം ഒഗ്‌ബെച്ചെക്ക് ഗോളിലേക്ക് തിരിച്ചുവിടാനായില്ല. 81-ാം മിനിറ്റിലും ആശിഷ് റായ് ഗോളിന് വഴിയൊരുക്കിയെങ്കിലും സെയ്തിയാന്‍ സിംഗിന്റെ ക്രോസ് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്തി.
ഹൈദരാബാദിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടെ എടികെയ്ക്കും ഗോളവസരങ്ങള്‍ ലഭിച്ചു. 81-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ തകര്‍പ്പന്‍ ഷോട്ട് ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെകൈകളില്‍ നിന്ന ചോര്‍ന്നെങ്കിലും ഗോളായില്ല.
നിശ്ചിത സമയത്ത് സമനില ഗോള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന ഹൈദരാബാദ് ഒടുവില്‍ ഇഞ്ചുറി ടൈമില്‍ ജാവിയേര്‍ സിവേറിയോയിലൂടെ സമനില വീണ്ടെടുത്തു. ആകാശ് മിശ്രയുടെ ക്രോസില്‍ നിന്നായിരുന്നു ഹൈദരാബാദിന് സമനിലയും ഒന്നാം സ്ഥാനവും സമ്മാനിച്ച സിവേറിയോയുടെ ഗോള്‍ പിറന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!