
ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-22) ചെന്നൈയിന്‍ എഫ് സിയെ(Chennaiyin FC) ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്‌പൂര്‍ എഫ് സി(Jamshedpur FC) പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.ആദ്യ പകുതിയില്‍ ജംഷഡ്‌പൂര്‍ മൂന്ന് ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതില്‍ വാല്‍സ്കിസിലൂടെ ചെന്നൈ ആശ്വാസ ഗോള്‍ നേടി.
ജയത്തോടെ 16 മത്സരങ്ങളില്‍ 31 പോയന്‍റ് നേടിയ ജംഷഡ്‌പൂര്‍ 32 പോയന്‍റുള്ള ഹൈദരാബാദിന് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ 30 പോയന്‍റുള്ള എടികെ മോഹന്‍ ബഗാന്‍ മൂന്നാമതും 27 പോയന്‍റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് നാലാമതും നില്‍ക്കുന്നു. തോല്‍വിയോടെ 18 കളികളില്‍ 20 പോയന്‍റ് മാത്രമുള്ള ചെന്നൈയിന്‍ എഫ് സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു.
ആദ്യ പകുതിയില്‍ ഗോളടിച്ചത് ജംഷഡ്‌പൂര്‍ ആയിരുന്നെങ്കിലും ചെന്നൈയും ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചു. 23-ാം മിനിറ്റില്‍ റിത്വിക് ദാസിലൂടെ ജംഷഡ്‌പൂര്‍ മുന്നിലെത്തി. പത്ത് മിനിറ്റിന് ശേഷം ബോറിസ് സിംഗ് ജംഷഡ്‌പൂരിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി തീരുന്നതിന് മുമ്പ് ഡാനിയേല്‍ ചുക്‌വു ജംഷഡ്‌പൂരിന്‍റെ വിജയം ഉറപ്പാക്കി മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍ഷെ ചെന്നൈ താരം ഷോട്ട് ദീപക് ദേവാര്‍നിയുടെ കാലില്‍ തട്ടി വലയില്‍ കയറിയതോടെ ചെന്നൈ തളര്‍ന്നു.
ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ഒടുവില്‍ 62-ാം മിനിറ്റില്‍ സഫലമായി. ഏരിയല്‍ ബോറിസ്യുക്കിന്‍റെ ലോംഗ് റേഞ്ചര്‍ ജംഷഡ്‌പൂര്‍ ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ് തടുത്തിട്ടെങ്കിലും പന്ത് എത്തിയത് ബോക്സിലുണ്ടായരുന്ന നെരിജ്യൂസ് വാല്‍സ്കിസിന്‍റെ കാലുകളിലായിരുന്നു. പിഴവുകളേതുമില്ലാതെ വാല്‍സ്കിസ് പന്ത് വലയിലാക്കി ചെന്നൈക്ക് ഒരു ഗോളിന്‍റെ ആശ്വാസം നല്‍കി. ഒരു ഗോള്‍ കൂടി മടക്കാനുള്ള ചെന്നൈയിന്‍റെ ശ്രമങ്ങളെല്ലാം ജംഷഡ്‌പൂര്‍ പ്രതിരോധത്തില്‍ തട്ടി മടങ്ങി. പ്രതിരോധം മറികടന്നപ്പോഴാകാട്ടെ രഹ്നേഷിന്‍റെ കൈകളെ മറികടക്കാന്‍ അവര്‍ക്കായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!