ISL 2021-22 : ജയിച്ചാല്‍ ഒന്നൊന്നര വിജയം, മറുവശത്ത് മുംബൈ; കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവൻമരണ പോരാട്ടം

Published : Mar 02, 2022, 08:22 AM ISTUpdated : Mar 02, 2022, 08:27 AM IST
ISL 2021-22 : ജയിച്ചാല്‍ ഒന്നൊന്നര വിജയം, മറുവശത്ത് മുംബൈ; കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവൻമരണ പോരാട്ടം

Synopsis

അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോൽപിക്കാതെ രക്ഷയില്ല

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ഇന്ന് ജീവൻമരണ പോരാട്ടം (KBFC vs MCFC). സെമിഫൈനൽ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ (Mumbai City FC) നേരിടും.

ലീഗില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ചുകഴിഞ്ഞു. ശേഷിച്ച രണ്ട് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ മൂന്ന് ടീമുകൾ. പതിനെട്ട് കളിയിൽ എടികെ മോഹൻ ബഗാന് മുപ്പത്തിനാലും മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്റ്റേഴ്സിന് മുപ്പതും പോയിന്‍റാണുള്ളത്. ഇതുകൊണ്ടുതന്നെ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോൽപിക്കാതെ രക്ഷയില്ല. കളി സമനിലയിലായാൽ ഗോവയ്ക്കെതിരായ മത്സരത്തിനൊപ്പം മുംബൈ-ഹൈദരാബാദ് മത്സരത്തിലേക്കും ബ്ലാസ്റ്റേഴ്സിന് ഉറ്റുനോക്കേണ്ടിവരും. ഇരു ടീമും 34 പോയിന്‍റ് വീതം നേടിയാൽ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകും. ആദ്യപാദത്തിൽ നേടിയ എതിരില്ലാത്ത മൂന്ന് ഗോൾജയമാവും ബ്ലാസ്റ്റേഴ്സിന് തുണയാവുക. 

ജംഷഡ്‌പൂര്‍ സെമിയിലെത്തിയതിങ്ങനെ

ഇന്നലെ ഹൈദരാബാദ് എഫ്‌സിയെ വീഴ്ത്തി ജംഷഡ്‌പൂര്‍ എഫ്‌സി സെമിയിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാവുകയായിരുന്നു. ഇതാദ്യമായാണ് ജംഷഡ്‌പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഹൈദരാബാദിനെതിരെ ജംഷഡ്‌പൂരിന്‍റെ വിജയം. ഹൈദരാബാദ് നേരത്തെ സെമിയിലെത്തിയിരുന്നു. 18 മത്സരങ്ങളില്‍ 37 പോയിന്‍റുമായാണ് ജംഷഡ്‌പൂര്‍ ഒന്നാമന്‍മാരായത്. 19 കളികളില്‍ 35 പോയിന്‍റുള്ള ഹൈദരാബാദ് രണ്ടാം സ്ഥാനത്തുണ്ട്.

ഹൈദരാബാദിനെതിരെ ഏകപക്ഷീയമായ പോരാട്ടത്തിലാണ് ജംഷഡ്‌പൂര്‍ ജയിച്ചു കയറിയത്. രണ്ടാം പകുതിയില്‍ ജംഷഡ്‌പൂരിന്‍റെ മൊബാഷിര്‍ റഹ്മാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരായി ചുരുങ്ങിയെങ്കിലും ജംഷഡ്പൂരിന്‍റെ ഉരുക്കുകോട്ട തകര്‍ത്ത് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ ഹൈദാരാബാദിനായില്ല.

ഹൈദരാബാദ് കുതിച്ചത് ബ്ലാസ്റ്റേഴ്‌സിനെ വീഴ്‌ത്തി

കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീമായി ഹൈദരാബാദ് എഫ്‌സി മാറിയത്. ആദ്യപകുതിയില്‍ ബര്‍തൊലോമ്യു ഒഗ്ബെച്ചെയും രണ്ടാംപകുതിയില്‍ പകരക്കാരനായി എത്തിയ ജാവിയേര്‍ സിവേറിയോയുമാണ് ഹൈദരാബാദിന്‍റെ ഗോളുകള്‍ നേടിയത്. രണ്ടാംപകുതിയുടെ ഇഞ്ചുറിടൈമില്‍ വിന്‍സി ബരേറ്റോ ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസ ഗോള്‍ നേടി. ഇതോടെയാണ് ചെന്നൈയിന്‍ എഫ്‌സിക്കും മുംബൈ സിറ്റിക്കും എഫ്‌സി ഗോവക്കുമെതിരായ മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമായത്. 

ISL 2021-22: ഹൈദരാബാദിനെ മൂന്നടിയില്‍ വീഴ്ത്തി ജംഷഡ്‌പൂര്‍ സെമിയില്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍