
ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) സമനിലയില്‍ പൂട്ടി ഒഡിഷ എഫ് സി(Odisha FC). ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. സമനിലയോടെ 19 മത്സരങ്ങളില്‍ 23 പോയന്‍റ് മാത്രമുള്ള ഒഡിഷയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചപ്പോള്‍ സമനില വഴങ്ങിയതോടെ 17 കളികളില്‍ 31 പോയന്‍റായ എടികെ പ്ലേ ഓഫ് ഉറപ്പാക്കാന്‍ ഇനിയും കാത്തിരിക്കണം.
കളിയുടെ അഞ്ചാം മിനിറ്റില്‍ റെഡീം തലാങിലൂടെ(Redeem Tlang) മുന്നിലെത്തിയ ഒഡിഷയെ മൂന്ന് മിനിറ്റിനകം പെനല്‍റ്റി ഗോളിലൂടെ എടികെ സമനിലയില്‍ പിടിച്ചു. ആറാം മിനിറ്റില്‍ ഹ്യൂഗോ ബോമസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോണി കൗക്കോ(Joni Kauko) ആണ് എടികെക്ക് സമനില സമ്മാനിച്ചത്.
ആദ്യ പത്തു മിനിറ്റില്‍ തന്നെ ഇരു ടീമുകളും ഗോളടിച്ചെങ്കിലും പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.22-ാം മിനിറ്റില്‍ വീണ്ടും മുന്നിലെത്താന്‍ ഒഡിഷക്ക് സുവര്‍ണാവസരം ലഭിച്ചു. പെനല്‍റ്റി ബോക്സില്‍ അരിദായി സുവാരസിനെ വീഴ്ത്തിയതിന് ഒഡിഷക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. എന്നാല്‍ കിക്കെടുത്ത ജാവിയര്‍ ഹെര്‍ണാണ്ടസിന് പിഴച്ചു.
ഹെര്‍ണാണ്ടസിന്‍റെ കിക്ക് എടികെ ഗോള്‍ കീപ്പര്‍ അമ്രീന്ദര്‍ സിംഗ് രക്ഷപ്പെടുത്തി. റീപ്ലേകളില്‍ അത് പെനല്‍റ്റി വിധിക്കേണ്ട ഫൗളല്ലെന്ന് വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായ ഗോളവസരങ്ങളൊന്നും ഉണ്ടായില്ല. രണ്ടാം പകുതിയില്‍ പന്തടക്കത്തിലും ആക്രമണങ്ങളിലും ഒഡിഷ മുന്നിട്ടു നിന്നെങ്കിലും ഗോളവസരം സൃഷ്ടിക്കാനായില്ല.
എടികെയുടെ മുന്നേറ്റങ്ങളെ ഒഡിഷ പ്രതിരോധം ഫലപ്രദമായി പ്രതിരോധിച്ചു. 89ാം മിനിറ്റില്‍ ഒഡിഷയുടെ മറ്റൊരു സുവര്‍ണാവസരം കൂടി നഷ്ടമാവുന്നത് കണ്ടാണ് ഇരു ടീമും കൈകൊടുത്ത് പിരിഞ്ഞത്. അരിദായി സുവാരസിന്‍റെ ഷോട്ട് എടികെയുടെ ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി.
ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട എടികെയുടെ റോയ് കൃഷ്ണ ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയ എടികെ വിജയത്തിനായുള്ള ശ്രമങ്ങള്‍ അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!