
ബെംഗളൂരു: ഐഎസ്എല്ലിൽ പ്ലേഓഫ് ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. പതിനെട്ടാം റൗണ്ടിൽ ബെംഗളുരു എഫ്സിയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് കളിതുടങ്ങുക. കേരള ബ്ലാസ്റ്റേഴ്സ് നെഞ്ചിടിപ്പോടെയാണ് ബെംഗളൂരു എഫ് സിയെ നേരിടുക. ഹോം ഗ്രൗണ്ടില്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്‍റെ ആരവം മാത്രമല്ല കാരണം. അവസാന മൂന്ന് എവേ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോറ്റു. ബെംഗളൂരു അവസാന അഞ്ച് കളിയും ജയിച്ചു.
31 പോയന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനും 25 പോയന്‍റുമായി ആറാമതുള്ള ബെംഗളൂരുവിനും പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യം. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് വിജയവഴിയില്‍ എത്തിയ ആത്മവിശ്വാസം കേരള ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുണ്ട്. കൊച്ചിയിലെ ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മുന്ന് ഗോളിന് ബെംഗളൂരുവിനെ തോൽപിക്കുകയും ചെയ്തിരുന്നു. ദുർബലമായ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്.
27 ഗോൾ നേടിയെങ്കിലും 24 എണ്ണം ബ്ലാസ്റ്റേഴ്സ് തിരിച്ചുവാങ്ങി. ബെംഗളൂരു വാങ്ങിയതും കൊടുത്തതും 21 ഗോൾ വീതം. പരിക്കിൽനിന്ന് പൂർണ മുക്തനാവാത്തതിനാൽ മാർകോ ലെസ്കോവിച്ചും ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയില്‍ കളിച്ചേക്കില്ല. ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും ഇതുവരെ നേർക്കുനേർ വന്നത് 11 കളിയിൽ. ബെംഗളൂരു ആറിലും ബ്ലാസ്റ്റേഴ്സ് മൂന്നിലും ജയിച്ചു. രണ്ട് കളി സമനിലയിലായി. പോയന്‍റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാരാണ് പ്ലേഓഫിലേക്ക് യോഗ്യത നേടുക. മുംബൈ സിറ്റയും ഹൈദരാബാദും മാത്രമേ പ്ലേ ഓഫുറപ്പിച്ചിട്ടുള്ളൂ. ബാക്കി നാല് സ്ഥാനത്തിനായി ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് പൊരുതുന്നത്. ഇന്ന് ജയിച്ചാല്‍ എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ് സി എന്നിവരെ സമ്മര്‍ദമില്ലാതെ ബ്ലാസ്റ്റേഴ്സിന് നേരിടാം.