
കൊച്ചി: ഐഎസ്എല്ലിലെ ഹാട്രിക്ക് തോൽവിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ നായകനും ഇതിഹാസ താരവുമായ ഐ എം വിജയന്‍. എല്ലാവരും 'അപ്‍നാ, അപ്‍നാ' ശൈലിയിലാണ് കളിക്കുന്നത്. പകരക്കാരായി ഇറങ്ങാന്‍ മികച്ച കളിക്കാര്‍ ബ്ലാസ്റ്റേഴ്സിന് ഇല്ലെന്നും ഐ എം വിജയന്‍ കൊച്ചിയില്‍ പറഞ്ഞു. ഇന്നലെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ നടന്ന മത്സരത്തോടെ സീസണില്‍ മഞ്ഞപ്പടയ്‌ക്ക് നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയായിരുന്നു ഫലം.
പിഴവുകളുടെ ഘോഷയാത്ര
കൊച്ചിയിലേക്കുള്ള തിരിച്ചുവരവില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിന്‍റെ തോല്‍വി. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസും മുംബൈക്കായി ലക്ഷ്യം കണ്ടു. 21-ാം മിനുറ്റില്‍ മെഹത്താബ് സിംഗിലൂടെ മുന്നിലെത്തിയ മുംബൈ 31-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസിലൂടെ ലീഡുയര്‍ത്തി. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് കനത്ത ആക്രമണം നടത്തിയെങ്കിലും ഗോള്‍ മാറിനിന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെയും ഫിനിഷിംഗിലേയും പിഴവുകള്‍ ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന മത്സരമായി കൊച്ചിയിലേത്.
ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാമത്
സീസണിലെ ആദ്യ മത്സരത്തില്‍ കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനോട് ജയത്തോടെയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. എന്നാല്‍ പിന്നാലെ സ്വന്തം പാളയത്തില്‍ എടികെ മോഹന്‍ ബഗാനോടും എവേ മത്സരത്തിൽ ഒഡിഷ എഫ്‌സിയോടും ബ്ലാസ്റ്റേഴ്‌സിന് തോല്‍വി നേരിട്ടു. നാല് കളിയില്‍ ഒരു ജയം മാത്രമുള്ള മഞ്ഞപ്പട നിലവില്‍ പോയിന്‍റ് പട്ടികയില്‍ 9-ാംസ്ഥാനത്താണ്. തുടർച്ചയായ മൂന്നാം തോൽവി സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്ന് കൊച്ചിയിലെത്തിയ മഞ്ഞപ്പട ആരാധകർക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്. എങ്കിലും ടീം തിരിച്ചുവരുമെന്ന പ്രതീക്ഷ ചില ആരാധകർ പങ്കുവച്ചു.
മുംബൈ സിറ്റിയുടെ രണ്ടടി; കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി