
കൊച്ചി: ഐഎസ്എല്ലിൽ പ്ലേഓഫിലെത്തുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും എന്നാൽ അതിനായി പ്രയത്നിക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്‍റക്കോസ്. രണ്ട് മത്സരം തോറ്റ സാഹചര്യത്തിൽ അടുത്ത മത്സരം നിർണായകമാണെന്നും കൊച്ചിയിലെ ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനാകുമെന്നും ദിമിത്രിയോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നിലവില്‍ 14 കളിയില്‍ 25 പോയിന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ട് ജയവും അഞ്ച് സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന് ഇതുവരെയുള്ളത്. അവസാന രണ്ട് കളിയിലും മഞ്ഞപ്പടയ്ക്ക് തോല്‍വിയായിരുന്നു ഫലം. അതിനാല്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് മഞ്ഞപ്പടയുടെ അടുത്ത മത്സരം. ഹോം ഗ്രൗണ്ടായ കൊച്ചിയിലാണ് മത്സരം. അവസാന കളിയില്‍ എഫ്‌സി ഗോവയോട് ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ഇകര്‍ ഗുവാരോസെന, നോഹ് സദോയി, റെദീം ലാങ് എന്നിവരാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ ഏക ഗോള്‍. നാളെ നോര്‍ത്ത് ഈസ്റ്റിനെതിരെ വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഗോവയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം.
ഐഎസ്എല്ലിൽ മുംബൈ സിറ്റി ഇന്നലത്തെ മത്സരത്തോടെ തുടർച്ചയായ പതിനൊന്നാം ജയം സ്വന്തമാക്കി. ജംഷഡ്പൂരിനെ എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുംബൈ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് മുംബൈയുടെ തിരിച്ചുവരവ്. 66-ാം മിനുറ്റിൽ ബോറിസ് സിംഗ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. എൺപതാം മിനുറ്റിൽ ചാങ്തേയുടെ ഗോളിലൂടെ മുംബൈ ഒപ്പമെത്തി. 86-ാം മിനുറ്റിൽ വിക്രം സിംഗാണ് മുംബൈയുടെ വിജയഗോൾ നേടിയത്. 16 കളിയിൽ 42 പോയിന്‍റുമായാണ് മുംബൈ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!