Latest Videos

അര്‍ജന്‍റീന-ക്രൊയേഷ്യ മത്സരം നിയന്ത്രിക്കുക ലോകകപ്പിലെ ഏറ്റവും മികച്ച റഫറി

By Web TeamFirst Published Dec 12, 2022, 10:09 AM IST
Highlights

ഒന്നിനും കൊള്ളാത്തവൻ എന്നായിരുന്നു ഗോൾ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്‍റെ പരിഹാസം. മൊറോക്കോ പോര്‍ച്ചുഗൽ മത്സരത്തിലെ റഫറിയിംഗിനെക്കുറിച്ചും വ്യാപക പരാതി ഉയര്‍ന്നു. ഇതോടെയാണ് സെമി ഫൈനൽ മത്സരങ്ങളിൽ ഏറ്റവും മികച്ചവരെ അണി നിരത്താൻ ഫിഫ തീരുമാനമെടുത്തത്.

ദോഹ: ക്രൊയേഷ്യക്കെതിരായ അര്‍ജന്‍റീനയുടെ സെമി ഫൈനൽ മത്സരം നിയന്ത്രിക്കുക ഇറ്റാലിയൻ റഫറി ഡാനിയേല ഓര്‍സാറ്റ്. ഹോളണ്ടിനെതിരായ മത്സരത്തിലെ റഫറിയിംഗിനെതിരെ അര്‍ജന്‍റൈൻ ടീം വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ തന്നെ കളത്തിലിറക്കാൻ ഫിഫ തീരുമാനിച്ചത്.

ലിയോണൽ മെസിയെ ഇങ്ങനെ കട്ടക്കലിപ്പിൽ ആരാധകര്‍ കണ്ടിട്ടെ ഉണ്ടാവില്ല. നെതര്‍ലൻ‍ഡ്സ് താരങ്ങളോടും കോച്ച് ലൂയിസ് വാൻ ഗാലിനോടുമൊക്കെ ദേഷ്യമുണ്ടെങ്കിലും മെസിയെ കൂടുതൽ ചൊടിപ്പിച്ചത് സ്പാനിഷ് റഫറി അന്‍റോണിയോ മത്തേയു ലോഹോസ്. നിലവാരമില്ലാത്ത റഫറിയെന്നായിരുന്നു മെസിയുടെ വിമര്‍ശനം. കൂടുതൽ പറയാനില്ലെന്നും പറഞ്ഞാൽ വിലക്ക് നേരിടേണ്ട അവസ്ഥയാണെന്നും മെസി തുറന്നടിച്ചു.

കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി തന്നെ ഹൈലൈറ്റ്; 'അല്‍ ഹില്‍മ്' ആരുടെ സ്വപ്നത്തെ പുല്‍കും

ഒന്നിനും കൊള്ളാത്തവൻ എന്നായിരുന്നു ഗോൾ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്‍റെ പരിഹാസം. മൊറോക്കോ പോര്‍ച്ചുഗൽ മത്സരത്തിലെ റഫറിയിംഗിനെക്കുറിച്ചും വ്യാപക പരാതി ഉയര്‍ന്നു. ഇതോടെയാണ് സെമി ഫൈനൽ മത്സരങ്ങളിൽ ഏറ്റവും മികച്ചവരെ അണി നിരത്താൻ ഫിഫ തീരുമാനമെടുത്തത്. ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച റഫറിമാറിലൊരാളും ഈ ലോകകപ്പിലെ ഖത്തര്‍-ഇക്വഡോര്‍ ഉദ്ഘാടനമത്സരം നിയന്ത്രിക്കുകയും ചെയ്ത ഡാനിയേല ഓര്‍സാറ്റ് ആയിരിക്കും അര്‍ജന്‍റീന ക്രൊയേഷ്യ
മത്സരത്തിനുണ്ടാവുക.ഫൈനല്‍ മത്സരം നിയന്ത്രിക്കാനുള്ള റഫറിമാരുടെ പാനലിലും ഒര്‍സാറ്റിന്‍റെ പേരിനാണ് മുന്‍തൂക്കം.

കളിയുടെ ഒഴുക്ക് നഷ്ടമാവാതെ മുന്നോട്ട് കൊണ്ടുപോകുന്നതിലും,കളിക്കാരെ സൗഹാര്‍ദ പൂര്‍വ്വം നിലയ്ക്ക് നിര്‍ത്തുന്നതിലും മിടുമിടുക്കനാണ് ഒര്‍സാറ്റ്. അര്‍ജന്‍റീനയുടെ മെക്സികോക്കെതിരായ മത്സരം നിയന്ത്രിച്ചതും ഇതേ ഒര്‍സാറ്റാണ്. അന്ന് നല്ല രീതിയിൽ മത്സരം നിയന്ത്രിച്ചതിനാലാണ് ടെക്നിക്കൽ മീറ്റിംഗിൽ അര്‍ജന്‍റൈൻ പ്രതിനിധികൾ ഒര്‍സാറ്റോയെ എതിര്‍ക്കാതിരുന്നത്.

ഹൃദയഭേദകമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ഹൃദയത്തില്‍ തൊട്ട് പെലെയുടെ കമന്‍റ്

യൂറോ കപ്പ് ഫൈനല്‍, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തുടങ്ങിയ പ്രധാന ടൂര്‍ണമെന്‍റുകള്‍ നിയന്ത്രിച്ച പരിചയം 46കാരനായ ഒര്‍സാറ്റിനുണ്ട്. കഴിഞ്ഞ ലോകകപ്പിലാണ് ഒര്‍സാറ്റ് ആദ്യമായി ലോകകപ്പില്‍ അരങ്ങേറിയത്. ഡെന്‍മാര്‍ക്ക്-ക്രൊയേഷ്യ പോരാട്ടത്തില്‍ വീഡിയോ റഫറിയായിട്ടായിരുന്നു അരങ്ങേറ്റം.

click me!