മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ടുണീഷ്യയെ തകര്‍ത്ത് ജപ്പാന്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ ജയം. അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് വന്‍ ജയമൊരുക്കിയത്. ലോകകപ്പില്‍ അവരുടെ ആദ്യ ജയം കൂടിയാണിത്. ആദ്യ മത്സരത്തില്‍ ജപ്പാന്‍, നെതര്‍ലന്‍ഡ്‌സുമായി 2-2ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഗ്രൂപ്പില്‍ നിലവില്‍ ഡച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ജപ്പാന്‍. അവസാന മത്സരത്തില്‍ സ്വീഡനാണ് ജപ്പാന്റെ എതിരാളി. ടൂണീഷ്യ പുറത്തേക്കും.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ജപ്പാന്‍ നാലാം മിനിറ്റില്‍ തന്നെ ഗോളടിച്ച് തുടങ്ങി. ഇടത് വിംഗില്‍ നിന്ന് നകാമുറ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് കമാഡ വലയിലാക്കുകയായിരുന്നു. കമാഡയുടെ ദേഹത്ത് തട്ടി വലയിലാവുകയായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 31-ാം മിനിറ്റില്‍ രണ്ടാം ഗോള്‍. ബോക്‌സിന് പുറത്ത്് നിന്ന് ഫെയനൂര്‍ദ് സ്‌ട്രൈക്കര്‍ ഉയേഡ തൊടുത്തുവിട്ട ഗ്രൗണ്ട് ഷോട്ട് പ്രതിരോധ താരത്തിന്റെ കാലുകള്‍ക്കിടയിലൂടെ കടന്നുപോയി വലയില്‍ തുളച്ചുകയറി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ജപ്പാന്‍ 2-0ത്തിന് മുന്നിലായി.
69-ാം മിനിറ്റില്‍ മൂന്നാം ഗോളും പിറന്നു. ജപ്പാന്‍ അവരുടെ പതുക്കെ കളിച്ച് പെട്ടെന്ന് ആക്രമിക്കുന്ന ശൈലി വളരെ കൃത്യമായി നടപ്പിലാക്കുന്നു. പ്രതിരോധനിരയില്‍ പന്ത് കൈവശം വെച്ചതിന് ശേഷം, മധ്യനിരയിലേക്ക് ഇറങ്ങിവന്ന ഉയേഡയുടെ കാലുകളിലേക്ക് പന്ത് അതിവേഗം നല്‍കുന്നു. വണ്‍-ടച്ച് ഫ്‌ലിക്കിലൂടെ അദ്ദേഹം പന്ത് ഇറ്റോയിലേക്ക് കൈമാറി. പ്രതിരോധത്തെ നോക്കുകുത്തിയാക്കി ഇറ്റോ ഗോള്‍ നേടി. 83-ാം മിനിറ്റില്‍ നാലാം ഗോളും ജപ്പാന്‍ നേടി. ഇത്തവണ ഉയേഡയുടെ ഹെഡ്ഡറാണ് ഗോൡ അവസാനിച്ചത്. സ്‌കോര്‍ 4-0.
ആദ്യ മത്സരത്തില്‍ ടൂണീഷ്യ 5-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെ കോച്ചിനെ പുറത്താക്കുയും പുതിയ കോച്ച് ഹാര്‍വ് റെനാര്‍ഡ് വരികയും ചെയ്തു. ഖത്തര്‍ ലോകകപ്പില്‍ സൗദി അറേബ്യയെ പരിശീലിപ്പിച്ച കോച്ചാണ് അദ്ദേഹം. എന്നാല്‍ ഫലത്തില്‍ മാറ്റമൊന്നും കണ്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!