റോണോയ്‌ക്ക് പിന്നാലെ കരീമും സൗദിയില്‍; ബെൻസേമ അൽ ഇത്തിഹാദിൽ കരാര്‍ ഒപ്പിട്ടു

By Web TeamFirst Published Jun 7, 2023, 7:24 AM IST
Highlights

നീണ്ട 14 വര്‍ഷത്തെ ഐതിഹാസികമായ റയല്‍ മാഡ്രിഡ് കരിയറിന് വിരാമമിട്ടാണ് കരീം ബെന്‍സേമ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുന്നത്

റിയാദ്: ഫ്രഞ്ച് ഫുട്ബോൾ താരം കരീം ബെൻസേമ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. മുപ്പത്തിയഞ്ചുകാരനായ ബെൻസമേ റയൽ മാഡ്രിഡിലെ പതിനാല് വര്‍ഷം നീണ്ട ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചാണ് സൗദിയിലേക്ക് ചേക്കേറുന്നത്. റയലിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ 2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവുമാണ്. റയലിലെ മുന്‍ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗില്‍ അൽ നാസറിന് വേണ്ടിയാണ് കളിക്കുന്നത്. 

നീണ്ട 14 വര്‍ഷത്തെ ഐതിഹാസികമായ റയല്‍ മാഡ്രിഡ് കരിയറിന് വിരാമമിട്ടാണ് കരീം ബെന്‍സേമ അൽ ഇത്തിഹാദിലേക്ക് ചേക്കേറിയിരിക്കുന്നത്. ഹോം ടൗണ്‍ ക്ലബായ ലിയോണില്‍ നിന്ന് 2009ലായിരുന്നു റയല്‍ മാഡ്രിഡിലേക്ക് കരീം ബെന്‍സേമയുടെ വരവ്. സ്‌പാനിഷ് ക്ലബില്‍ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. റയല്‍ കുപ്പായത്തില്‍ 657 മത്സരങ്ങളില്‍ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പിന്നില്‍ ക്ലബിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി. ക്ലബില്‍ 25 കിരീടങ്ങള്‍ ഷോക്കേസിലാക്കി. അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലീഗയും മൂന്ന് കോപ്പ ഡെല്‍ റേയും നാല് സ്‌പാനിഷ് സൂപ്പര്‍ കോപ്പകളും നാല് യുവേഫ സൂപ്പര്‍ കപ്പും അഞ്ച് ഫിഫ ക്ലബ് ലോകകപ്പും കരീം ബെന്‍സേമയുടെ കരിയറിന് തങ്കത്തിളക്കം ചാര്‍ത്തുന്നു. 2022ല്‍ റയല്‍ കുപ്പായത്തില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയതും കരിയറിലെ നാഴികക്കല്ല്. 

ഈ സീസണില്‍ റയലിനായി എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 42 മത്സരം കളിച്ച താരം 31 ഗോളും ആറ് അസിസ്റ്റും പേരിലാക്കിയിരുന്നു. 25 കിരീടങ്ങളുമായി റയലില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുള്ള താരങ്ങളില്‍ മാര്‍സലോയ്‌ക്കൊപ്പമാണ് ബെന്‍സേമയുടെ സ്ഥാനം. ബെന്‍സേമയുടെ കൂടുമാറ്റം പൂര്‍ണമായതോടെ റയലില്‍ സഹതാരങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കരീം ബെന്‍സേമയും സൗദി ലീഗില്‍ മുഖാമുഖം വരികയാണ്. കൂടുതല്‍ വമ്പന്‍ താരങ്ങള്‍ സൗദി ലീഗിലേക്ക് ചേക്കേറും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

Read more: 14 വര്‍ഷം, 25 കിരീടം; കരീം ബെന്‍സേമ റയല്‍ മാഡ്രിഡിന്‍റെ പടിയിറങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!