
കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ കേരളം ആന്ധ്രാ പ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു. നിജോ ഗില്‍ബെര്‍ട്ട്, മുഹമ്മദ് സലീം, അബ്ദു റഹീം, വൈശാഖ് മോഹനന്‍, വിഗ്നേശ് എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലായിരുന്നു. കേരളത്തിന്റെ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനേയും രണ്ടാം മത്സരത്തില്‍ ബിഹാറിനേയും കേരളം തോല്‍പ്പിച്ചിരുന്നു.
കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ മത്സരത്തിന്റെ 16-ാം മിനുട്ടില്‍ കേരളത്തിന്റെ സൂപ്പര്‍താരം നിജോ ലീഡ് സമ്മാനിച്ചു. 19-ാം മിനുട്ടില്‍ ഡിഫന്റര്‍ സലീമിലൂടെ രണ്ടാം ഗോളും കേരളം നേടി. ആന്ധ്രപ്രദേശ് താരങ്ങള്‍ പ്രതിരോധം ശക്തമാക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഇതിനിടെ, ആന്ധ്രയുടെ മുന്നേറ്റങ്ങളും ഗോള്‍ നേടാനുള്ള അവസരങ്ങളും കേരളം തകര്‍ത്തു. ആദ്യപാതിയുടെ ഇഞ്ചുറി ടൈമില്‍ (45+4) കേരളത്തിന്റെ മൂന്നാം ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങിയ റഹീമായിരുന്നു ഇത്തവണത്തെ സ്‌കോറര്‍.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ കേരളം മത്സരിച്ച് കളിച്ചു. പല അവസരങ്ങളും ആന്ധ്രയുടെ പ്രതിരോധകോട്ടയില്‍ തട്ടി തെറിച്ചു. മത്സരത്തിന്റെ 53-ാം മിനുട്ടില്‍ കേരളം സ്‌കോര്‍ നാലിലേക്ക് ഉയര്‍ത്തി. കേരളത്തിന് ലഭിച്ച കോര്‍ണര്‍ ഹെഡ് ചെയ്ത് വൈശാഖ് വല കുലുക്കുകയായിരുന്നു. വീണ്ടും കേരളം സ്‌കോര്‍ ചെയ്യാന്‍ ശ്രമങ്ങള്‍നടത്തി കൊണ്ടിരുന്നു. 63-ാം മിനുട്ടില്‍ കേരള ക്യാപ്റ്റന്‍ വിഗ്‌നേഷ് സ്‌കോര്‍ ചെയ്തതോടെയാണ് ആതിഥേയരുടെ ഗോള്‍ വര്‍ഷം അവസാനിച്ചത്.
കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച കേരളം, രണ്ടാം മത്സരത്തില്‍ ബിഹാറിനേയും തകര്‍ത്തു.
സന്തോഷ് ട്രോഫി കേരള ടീം
ഗോളിമാര്‍: വി. മിഥുന്‍ (കണ്ണൂര്‍), പി.എ. അജ്മല്‍ (മലപ്പുറം), ടി.വി. അല്‍ക്കേഷ് രാജ് (തൃശൂര്‍)
പ്രതിരോധം: എം. മനോജ്, ആര്‍. ഷിനു, ബെഞ്ചമിന്‍ ബോള്‍സ്റ്റര്‍, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീന്‍, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖില്‍ ജെ. ചന്ദ്രന്‍ (എറണാകുളം)
മധ്യനിര: ഋഷിദത്ത് (തൃശൂര്‍), എം. റാഷിദ്, റിസ്‌വാന്‍ അലി (കാസര്‍കോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗില്‍ബര്‍ട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹന്‍ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)
മുന്നേറ്റനിര: എം. വിനീഷ്, ബി. നരേഷ്, ജോണ്‍പോള്‍.
സഞ്ജു സാംസണ്‍ ഏകദിന ലോകകപ്പിനുണ്ടാകുമോ? 20 താരങ്ങളുടെ പട്ടിക തയ്യാറാക്കി ബിസിസിഐ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!