
ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂര്‍ എഫ്‌സിയെ നേരിടും. ജംഷഡ്പൂര്‍ എഫ്‌സിയുടെ ഹോം ഗ്രൗണ്ടില്‍ രാത്രി 7.30നാണ് മത്സരം. ടീമിനൊപ്പം പരിശീലനം തുടങ്ങിയെങ്കിലും ലൂണ ഇന്ന് കളിക്കില്ലെന്ന് കോച്ച് ഇവാന്‍ വുകോമാനോവിച്ച് വ്യക്തമാക്കി. അവസാനം കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് ഉറപ്പിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. എവേ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ മികച്ച് മാര്‍ജിനില്‍ തോല്‍പ്പിച്ച് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഇവാനും കൂട്ടരും.
പരിക്കാണ് ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരങ്ങളിലെല്ലാം തിരിച്ചടിയായത്. നായകന്‍ ലൂണ ടീമിനൊപ്പം ചേര്‍ന്നത് മഞ്ഞുപ്പടയ്ക്ക് പ്രതീക്ഷ നല്‍കുന്നു. 10 ദിവസത്തിലധികമായി ലൂണ ടീമിന്റെ മെഡിക്കല്‍ സ്റ്റാഫിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ലൂണ ഇല്ലാതെ കളിച്ച 9 മത്സരങ്ങളില്‍ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. പകരക്കാരനായി എത്തിയ ഫെദോര്‍ ചെര്‍ണിച്ചിന് കാര്യമായ ഇംപാക്ട് ഉണ്ടാക്കാനുമായില്ല. ഇന്ന് നടക്കുന്ന മത്സരത്തില്‍ ലൂണയെ കളിപ്പിച്ച് റിസ്‌ക് എടുക്കാനില്ലെന്ന് കോച്ച് ഇവാന്‍ വ്യക്തമാക്കി. പ്ലേ ഓഫിലെത്തിയാല്‍ ലൂണ കളിക്കാനിറങ്ങും.
മുന്നേറ്റ താരം ദിമിത്രിയസ് ദയമന്റതക്കോസ് ക്ലബ് വിടില്ലെന്നും ഇവാന്‍ വ്യക്തമാക്കി. ദിമി വേറെ ക്ലബില്‍ ഒപ്പുവച്ചു എന്നുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. ദിമിയെ നിലനിര്‍ത്താന്‍ ക്ലബ് ആവുന്നതല്ലാം ചെയ്യും. ദിമിയെ പോലുള്ള താരങ്ങള്‍ക്ക് വേണ്ടി വലിയ ക്ലബുകള്‍ രംഗത്ത് എത്തുന്നത് സ്വാഭാവികമാണെന്നും ഇവാന്‍ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുംമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
പ്ലേ ഓഫ് എലിമിനേറ്റര്‍ ഉറപ്പിക്കാന്‍ രണ്ട് പോയിന്റുകള്‍ കൂടി മതിയാകും. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഇത് സാധ്യമാകും. ജംഷഡ്പുര്‍ എഫ്‌സിക്ക് എതിരായ മത്സരത്തില്‍ ചുരുങ്ങിയത് രണ്ട് മാറ്റങ്ങള്‍ ഇവാന്‍ കൊണ്ടുവന്നേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!